ന്യൂഡൽഹി: വീട്ടാവശ്യത്തിനുള്ള എൽ.പി.ജി വില പിടിച്ചുനിറുത്താനായി നഷ്‌ടംസഹിച്ചതിന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്റായി അനുവദിച്ച് കേന്ദ്രസർക്കാർ. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയ്ക്കാണിത്.
പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
അന്താരാഷ്‌ട്ര എൽ.പി.ജി വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര ഉപഭോക്താക്കൾക്കുമേൽ ചുമത്താതിരുന്നതിലൂടെ എണ്ണക്കമ്പനികൾക്കുണ്ടായ ബാദ്ധ്യത നികത്താനാണ് ഗ്രാന്റെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
2020 ജൂൺ മുതൽ 2022 ജൂൺവരെ അന്താരാഷ്ട്രവില 300 ശതമാനത്തോളം വർദ്ധിച്ചു. ഇക്കാലയളവിൽ ആഭ്യന്തര വിലവർദ്ധന 72 ശതമാനം മാത്രമാണ്. ഇത് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി.
തുടർന്നും തടസ്സമില്ലാത്ത എൽ.പി.ജി വിതരണം ഉറപ്പാക്കാനാണ് ധനസഹായമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |