കേന്ദ്ര ഭക്ഷ്യസെക്രട്ടറിയെ കണ്ട് മന്ത്രി ജി.ആർ. അനിൽ
ആലപ്പുഴ: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ ഊർജിത ശ്രമം. സിവിൽ സപ്ളൈസിനുള്ള ഔട്ട് ടേൺ റേഷ്യോ (ഒരു ക്വിന്റൽ നെല്ലിന് തിരികെ നൽകേണ്ട അരി) അടക്കമുള്ള വിഷയങ്ങളിൽ അനുകൂല തീരുമാനം എടുക്കാനും നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യസെക്രട്ടറി സുധാംശു പാണ്ഡയോട് സഹായമഭ്യർത്ഥിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൂടി തീരുമാനമെടുക്കേണ്ട കാര്യമാണിത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മില്ലുടമകൾ രണ്ടാംകൃഷി നെല്ലുസംഭരണം ബഹിഷ്‌കരിച്ചിരിക്കുകയാണ്. നിലവിൽ 68 ശതമാനമാണ് ഔട്ട് ടേൺ റേഷ്യോ. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുന്ന മില്ലുകാർ 68കിലോ അരി സിവിൽ സപ്ളൈസിന് തിരികെ നൽകണം. പ്രതികൂല കാലാവസ്ഥ മൂലം ആലപ്പുഴയിൽ പലേടത്തും 58.59 കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് മില്ലുടമകൾ പറയുന്നു. സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിൽ മില്ലുകാരുടെ വാദം ശരിയാണെന്നും കണ്ടെത്തിയിരുന്നു. അഞ്ചു വർഷം മുമ്പ് മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ അനുപാതം 64.5 കിലോയെന്ന് നിജപ്പെടുത്തിയിരുന്നു. കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് ഒരു വിഭാഗം കർഷകർ അനുപാതം രാജ്യശരാശരിയായ 68 കിലോയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇതു ശരിവച്ചതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേന്ദ്രം അനുകൂല നിലപാട് കോടതിയിൽ അറിയിച്ചെങ്കിൽ മാത്രമേ പ്രയോജനമുണ്ടാകൂ. സംസ്ഥാനത്തിന് അനുകൂലമായ നിലപാടെടുക്കാൻ തടസമില്ലെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
700: രണ്ടാം കൃഷിയിൽ ഇതുവരെ വിളവെടുപ്പ് പൂർത്തിയായത് 700 ഹെക്ടറിൽ
വന്നത് രണ്ട് മില്ലുകാർ
ജില്ലയിൽ ഇതുവരെ രണ്ട് മില്ലുകാർ മാത്രമാണ് സിവിൽസപ്ളൈസ് കോർപ്പറേഷനുമായി നെല്ലു സംഭരണ കരാറിൽ എത്തിയിരിക്കുന്നത്. ജില്ലയിൽ 25 പാടശേഖരങ്ങളിലെ 700 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തിയായി.
വേനൽ മഴയാണ് കർഷകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒട്ടുമിക്ക പാടങ്ങളിലും നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. 15 മുതൽ കൂടുതൽ പാടശേഖരങ്ങളിൽ വിളവെടുപ്പ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |