അടൂർ :മയക്കുമരുന്നുമായി പിടിയിലായ മുണ്ടപ്പള്ളി പാറക്കൂട്ടം ഷാഫി മൻസിലിൽ മുഹമ്മദ് റിയാസ് (26) എം. ഡി. എം. എ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി. എം.ഡി.എം.എ യുടെ ചെറുകിട കച്ചവടക്കാരായ മൂന്ന് പേരെയാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജില്ലയിലെ മൊത്ത വിതരണക്കാരനെന്ന് കരുതുന്ന മുഹമ്മദ് റിയാസിലേക്ക് പ്രത്യേക അന്വേഷണസംഘം എത്തിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത 6 ഗ്രാം ഉൾപ്പെടെ നാല് പ്രതികളിൽ നിന്നുമായി 9 ഗ്രാമിലധികം എം ഡി എം എയാണ് കണ്ടെത്തിയത്. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, അടൂർ ഡി വൈ എസ് പി ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള അടൂർ പൊലീസും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പിതൃസഹോദരന്റെ പറക്കോട്ടുള്ള വീട്ടിൽ നിന്നാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം. എ അടിവസ്ത്രത്തിൽ പൊതിഞ്ഞ് അടുത്ത പുരയിടത്തിലേക്ക് എറിയാനും നശിപ്പിക്കാനും പ്രതി ശ്രമിച്ചെങ്കിലും പിടിച്ചെടുത്തു. ബി.ടെക് ബിരുദധാരിയായ റിയാസ് വിദേശത്ത് ജോലിക്കായി ഒരാഴ്ച്ചയ്ക്കുള്ളിൽ പോകാനുള്ള നീക്കത്തിലായിരുന്നു. ഒരു ഗ്രാം എം ഡി എം എ 6000 രൂപയ്ക്ക് ലഭ്യമാക്കിയശേഷം, അത് രണ്ട് കവറിലാക്കി ഇരട്ടിവിലയ്ക്ക് വിൽക്കുന്നതായിരുന്നു രീതി. അടൂർ ഡി വൈ .എസ്. പി ആർ .ബിനുവിന്റെ മേൽനോട്ടത്തിൽ, ഡാൻസാഫ് എസ്. ഐ അജി സാമുവേൽ, സി.പി.ഒ മാരായ മിഥുൻ കെ .ജോസ്, ബിനു, സുജിത്ത്,അഖിൽ,ശ്രീരാജ്, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |