തിരുവനന്തപുരം: വയനാട് പനമരത്ത് നിന്ന് കാണാതായ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ.എലിസബത്തിനെ (54) തലസ്ഥാനത്ത് കണ്ടെത്തി. ആനയറയിൽ താമസിക്കുന്ന സുഹൃത്തായ റിട്ടയേർഡ് എസ്.ഐ സീതാലക്ഷ്മിയുടെ വീട്ടിലാണ് ഇവരെ കണ്ടെത്തിയത്. എലിസബത്ത് ഇന്നലെ രാവിലെയാണ് സീതാലക്ഷ്മിയുടെ വീട്ടിൽ എത്തിയത്. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെൺപാലവട്ടത്താണ് ലൊക്കേഷനെന്ന് മനസിലായി. സൈബർസെൽ വിവരം നൽകിയതനുസരിച്ച് മെഡിക്കൽ കോളേജ് പൊലീസ് വെൺപാലവട്ടത്തെത്തി എലിസബത്തിനെ കണ്ടെത്തി സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുമ്പ് തലസ്ഥാനത്ത് ജോലി ചെയ്തിരുന്നപ്പോൾ സീതാലക്ഷ്‌മിക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് എലിസബത്തിനെ സ്‌റ്റേഷനിൽ ഇരുത്തിയിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെ മെഡിക്കൽ കോളേജ് പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ജോലിയിലും വ്യക്തിപരവുമായ മാനസിക സംഘർഷങ്ങളെ തുടർന്നാണ് ഉദ്യോഗസ്ഥ മാറി നിന്നതെന്നാണ് വിവരം.
ചൊവ്വാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ കോർട്ട് എവിഡൻസ് ഡ്യൂട്ടിക്ക് പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ, പനമരം പൊലീസ് കൽപ്പറ്റയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വയനാട് പൊലീസ് സംഘവും എലിസബത്തിന്റെ ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |