പത്തനംതിട്ട: അയൽവാസിയായ ജോസ് തോമസിന്റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ താൻ കുടുങ്ങുമെന്ന് ഭഗവൽ സിംഗ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. ഇതിനുമുമ്പുതന്നെ സിംഗിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തൊട്ടടുത്ത ഏതെങ്കിലും വീട്ടിൽ സി.സി ടിവിയുണ്ടോ എന്ന് ചോദിച്ചപ്പോൾ സിംഗ് തന്നെയാണ് ജോസിന്റെ നമ്പർ നൽകിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജോസ് തോമസിനെ കടവന്ത്ര സി.ഐ ഫോണിൽ വിളിച്ച് സി.സി ടിവി ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അസ്വാഭാവികമായി പൊലീസിന്റെ വിളി വന്നതോടെ ജോസ്, സിംഗിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാര്യം അന്വേഷിച്ചു.
സ്ത്രീകളെ കാണാതായ സംഭവത്തിൽ കൊച്ചിയിൽ അറസ്റ്റിലായ പ്രതി മുമ്പ് തിരുമ്മൽ ചികിത്സയ്ക്ക് വന്നിട്ടുണ്ടെന്നായിരുന്നു മറുപടി.
തുടർന്ന് സി.സി ടിവി ദൃശ്യങ്ങളെക്കുറിച്ചായി സിംഗിന്റെ സംശയങ്ങൾ. റോഡിന് മുന്നിലൂടെയുള്ള ഭാഗത്ത് എത്ര ദൂരത്തിലെ ദൃശ്യങ്ങൾ പതിയുമെന്നും വാഹനത്തിന് ഉള്ളിലിരിക്കുന്നവരുടെ ദൃശ്യങ്ങൾ പതിയുമോ എന്നും സിംഗ് ചോദിച്ചു. ഈ സമയമൊന്നും യാതൊരു പരിഭ്രമവും സിംഗ് കാണിച്ചില്ലെന്ന് ജോസ് പറഞ്ഞു. പ്രദേശത്തു നിന്ന് നേരത്തെ കാണാതായ പോത്തിനെ മോഷ്ടിച്ചവരെ ജോസിന്റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയതിനെക്കുറിച്ച് തമാശയോടെ പറഞ്ഞാണ് പിരിഞ്ഞത്.
അന്നുരാത്രി 10.30ന് ആറന്മുള എസ്.ഐയും സംഘവും ജോസിനെ ഫോണിൽ വിളിച്ചശേഷം സ്ഥലത്തെത്തി. സംശയമുണ്ടാകാതെ സിംഗിന്റെ വീട്ടുപരിസരം നീരീക്ഷിച്ചശേഷം മടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടോടെ മഫ്തിയിലെത്തിയ കടവന്ത്ര പൊലീസ് നാലുമണിക്കൂറോളം സിംഗിനെയും ഭാര്യ ലൈലയെയും ചോദ്യം ചെയ്തശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി.
നരബലി നടത്തിയതും മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിട്ടതും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇരുവരും അന്നുതന്നെ പൊലീസിനോട് വ്യക്തമായി പറഞ്ഞിരുന്നു. ഷാഫി സ്‌കോർപ്പിയോ വാഹനത്തിൽവരുന്ന ദൃശ്യങ്ങൾ ജോസിന്റെ വീട്ടിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ മാസം ഒന്നുമുതലുള്ള ദൃശ്യങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |