മലപ്പുറം: വൃക്കരോഗികൾക്ക് ഡയാലിസിസിന് സഹായം അനുവദിക്കുന്ന പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരായി പി.എച്ച്.സികളിലെ മെഡിക്കൽ ഓഫീസർമാരെ സർക്കാർ നിയമിച്ചെങ്കിലും ഉത്തരവ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ചുമതല ഏറ്റെടുക്കുന്നില്ല. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ഇനിയും നീളും.
ജില്ലയിൽ മൂവായിരത്തോളം വൃക്കരോഗികളുണ്ട്. ഡയാലിസിസിന് പ്രതിമാസം 4,000 രൂപ ധനസഹായമായി ലഭിച്ചിരുന്നത് ഇവർക്ക് വലിയ ആശ്വാസമായിരുന്നു. നേരത്തെ ജില്ലാ പഞ്ചായത്ത് നേരിട്ട് രോഗികളുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയിരുന്നു. സുതാര്യത ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന ഡയാലിസിസ് ചെയ്യുന്ന ആശുപത്രികൾക്ക് ധനസഹായം കൈമാറുന്ന രീതിയാക്കി സംസ്ഥാന സർക്കാർ മാറ്റി. പദ്ധതി പ്രകാരം ഡയാലിസിസ് ചെയ്യുന്ന ആശുപത്രികൾ ഡി.എം.ഒയുമായി ധാരണാപത്രം ഒപ്പിടണം. എന്നാൽ പല തദ്ദേശസ്ഥാപനങ്ങളും ഇതിന് മുൻകൈ എടുക്കാത്തതിനാൽ രോഗികൾക്ക് സഹായം ലഭിച്ചിരുന്നില്ല. 4,000 രൂപയിൽ 2,000 രൂപ ഗ്രാമപഞ്ചായത്തും 1,000 രൂപ വീതം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുമാണ് നൽകുന്നത്.
ഫണ്ടുണ്ട്... എന്നിട്ടും
കഴിഞ്ഞ സാമ്പത്തിക വർഷം ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിനായി 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നു. കൂടാതെ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന് 90 ലക്ഷം രൂപയും കൈമാറി. ഡി.എം.ഒയുമായി ധാരണാപത്രം ഒപ്പുവയ്ക്കാത്തതിനാൽ 1.25 കോടിയിൽ 53 ലക്ഷം രൂപയേ ചെലവിടാൻ കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായി ഓരോ ഗ്രാമപഞ്ചായത്തിലെയും മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തണമെന്ന ആവശ്യം ജില്ലാ പഞ്ചായത്ത് സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതിന് സർക്കാർ അനുമതി നൽകുകയായിരുന്നു. എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് ഡോക്ടർമാർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലെ ആശയക്കുഴപ്പം സർക്കാരിനെ അറിയിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്ന രോഗികൾക്ക് വലിയ ആശ്വാസമേകുന്ന പദ്ധതിയാണിത്. ധനസഹായം ലഭിക്കുന്നത് വൈകുന്നത് രോഗികൾക്ക് വലിയ ദുരിതമാണേകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |