കൊച്ചി: ഇലന്തൂരിൽ ദേവീപ്രീതിക്കായി രണ്ടു സ്ത്രീകളെ മൃഗീയമായി ബലികൊടുത്ത ദമ്പതികളും വ്യാജ സിദ്ധനും അവരുടെ ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചെന്ന് പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തി. കരളും ചില പ്രത്യേക അവയവങ്ങളും പച്ചയ്ക്ക് കഴിക്കണമെന്ന് സിദ്ധൻ ഉപദേശിച്ചെങ്കിലും അത് അസാദ്ധ്യമായതിനാൽ പാചകം ചെയ്തു കഴിക്കുകയായിരുന്നു. ഒന്നാം പ്രതിയും ദുർമന്ത്രവാദിയുമായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിതന്നെ ഉപ്പും മഞ്ഞൾപ്പൊടിയും മാത്രം ചേർത്ത് കറിവയ്ക്കുകയായിരുന്നുവെന്നാണ് രണ്ടും മൂന്നും പ്രതികളായ നാട്ടുവൈദ്യൻ ഇലന്തൂർ കടംപള്ളി വീട്ടിൽ ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിന് നൽകിയ മൊഴി. ഇരകളുടെ മാംസം പ്രസാദമായതിനാൽ മറ്റുള്ളവർക്കും നൽകാൻ ഷാഫി നിർബന്ധിച്ചെങ്കിലും ദമ്പതികൾ തയ്യാറായില്ല.
68 കാരനായ ഭഗവൽ സിംഗിന് ശാരീരികശേഷി കൂട്ടാൻ ഒറ്റമൂലി എന്ന നിലയ്ക്കാണ് ചില പ്രത്യേക ശരീരഭാഗങ്ങൾ കഴിക്കാൻ ആവശ്യപ്പെട്ടത്. മൂവരും ഒരുമിച്ചിരുന്ന് കഴിക്കുകയായിരുന്നു. വളരെ ആസ്വദിച്ചാണ് ഷാഫി കഴിച്ചത്. ഫ്രിഡ്ജിൽ സൂക്ഷിച്ച മാംസം പല ദിവസങ്ങളിലായി പാചകം ചെയ്ത് ഉപയോഗിക്കുകയായിരുന്നു.
ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടിയായിരുന്നു നരബലിയെങ്കിലും സ്ത്രീകളുടെ ശരീരഭാഗങ്ങൾ കറിവച്ച് കഴിക്കണമെന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് ഷാഫി വെളിപ്പെടുത്തി. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾ കുഴിച്ചിട്ട ശേഷമാണ് മാറ്റിവച്ച മാംസം പാചകം ചെയ്തത്. മാംസം പൂജ ചെയ്ത ശേഷമാണ് ഭഗവൽ സിംഗിനും ലൈലയ്ക്കും ഷാഫി നൽകിയത്. ഫ്രീസറിൽ സൂക്ഷിച്ച കരളും മറ്റും പിന്നീട് ഭക്ഷിച്ചെന്നാണ് വിവരം.
ആഭിചാരക്രിയകൾ സംബന്ധിച്ച പുസ്തകങ്ങൾ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഇത്തരമൊരു പുസ്തകം ഇലന്തൂരിലെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ആഭരണങ്ങൾ കൈക്കലാക്കി
നരബലിക്ക് മുമ്പായി ഇരകളുടെ ആഭരണങ്ങൾ ഷാഫി ഊരി വാങ്ങിയിരുന്നു. ഇവ ഗാന്ധിനഗറിലെ ഒരു ബാങ്കിൽ പണയം വച്ചെന്നാണ് സൂചന. ഇതേക്കുറിച്ച് പൊലീസ് പ്രതികരിച്ചില്ല. ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുദ്രാ വായ്പ എടുത്തതായി ഷാഫിയുടെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആഭരണങ്ങൾ വിറ്റുകിട്ടിയ പണമാണോയെന്നാണ് അന്വേഷിക്കുന്നത്.
ദേവീപ്രീതിക്കായി
# ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനായി ദേവിയെ പ്രീതിപ്പെടുത്താൻ നടത്തിയതാണ് ഇലന്തൂരിലെ രണ്ടു നരബലികളെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
# കൊച്ചിയിൽ നിന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച പദ്മയെ ഷാഫി കഴുത്തുമുറുക്കി ബോധം കെടുത്തി കുത്തിക്കൊന്നു. ദമ്പതികളും ചേർന്ന് വെട്ടിനുറുക്കി
# കോട്ടയത്തുനിന്ന് ഷാഫി കൂട്ടിക്കൊണ്ടുവന്ന റോസ്‌ലിയെ കട്ടിലിൽ കെട്ടിയിട്ട്
കത്തി കുത്തിയിറക്കിയതും കഴുത്ത് അറുത്തതും ലൈല.
# എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ്
മജിസ്ട്രേട്ട് എൽദോസ് മാത്യൂസ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കാക്കനാട് ജയിലിലാക്കി.ലൈല അവിടെ വനിതാ ജയിലിലാണ്.
# 12 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
# അന്വേഷണത്തിന് പെരുമ്പാവൂർ എ.എസ്.പി അനൂജ് പാലിവാൾ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ തലവനായും പ്രത്യേക സംഘത്തിന് രൂപം നൽകി.
5 വർഷത്തിനിടെ
14 സ്ത്രീകളെ
കാണാതായി
വിഷ്ണു ദാമോദർ
കൊച്ചി: അഞ്ച് വർഷത്തിനിടെ കൊച്ചി നഗരത്തിൽ കാണാതായത് 14 സ്ത്രീകൾ. ഇലന്തൂർ ഇരട്ടനരബലി കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായത്. ഇവരിൽ ഒളിച്ചോടിയവരുണ്ടാകാമെങ്കിലും എല്ലാ തിരോധാനവും പ്രത്യേകം അന്വേഷിക്കും. നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി നേരത്തെ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് കാണാതായ പ്രായമായ സ്ത്രീകളുടെ വിവരം പ്രത്യേകം ശേഖരിക്കുന്നുണ്ട്. കളമശേരിയിൽ സ്ത്രീയെ ഷാഫി ചവിട്ടിക്കൊന്നെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി.
കാണാതായാൽ പരാതിപോലും നൽകിയേക്കില്ലെന്ന് ഉറപ്പുള്ളവരെയാണ് ഷാഫി നോട്ടമിട്ടിരുന്നത്. അപ്രത്യക്ഷമായവർ ആര്, ഇവരുടെ പ്രായം, ജോലി തുടങ്ങിയ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
റിമാൻഡ് റിപ്പോർട്ട് വിശദമായി: പേജ്.7
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |