ന്യൂഡൽഹി: ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളിൽ സുതാര്യത ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കുന്നതിനും 2022ലെ മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബില്ലിന്റെ ഭാഗമായി 97-ാം ഭരണഘടനാ ഭേദഗതിയുമുണ്ട്. 2010ൽ പാർലമെന്റിൽ അവതരിപ്പിച്ച ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ട ബില്ലിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്.
സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണെങ്കിലും പഞ്ചസാര, പാൽ, ബാങ്കുകൾ, പാൽ യൂണിയനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളെ ബാധിക്കുന്നതാണ് നിയമം. ഈ സ്ഥാപനങ്ങളുടെ ഭരണം മെച്ചപ്പെടുത്തൽ, തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കൽ, നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കൽ തുടങ്ങിയവയ്‌ക്കുള്ള വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്.
സൊസൈറ്റികളുടെ ഡയറക്‌ടർ ബോർഡിന്റെ ഘടന മെച്ചപ്പെടുത്തൽ, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കൽ, ധനസമാഹരണം തുടങ്ങിയവയും ലക്ഷ്യമിടുന്നു.
സൊസൈറ്റികളുമായി ബന്ധപ്പെട്ട് സഹകരണ തിരഞ്ഞെടുപ്പ് അതോറിട്ടി, സഹകരണ ഇൻഫർമേഷൻ ഓഫീസർ, സഹകരണ ഓംബുഡ്‌സ്മാൻ എന്നിവരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |