ന്യൂഡൽഹി: കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച അന്വേഷണാത്മക പത്രപ്രവർത്തകന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് അറ്റോർണി ജനറൽ(എ.ജി) ആർ.വെങ്കിട്ടരമണിയോട് സുപ്രീംകോടതി. 27 ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പണം തട്ടിയ കമ്പനിയെക്കുറിച്ചായിരുന്നു അന്വേഷണം. ഹർജിക്കാരന് ജീവനിൽ ഭയമുണ്ടെന്നും നോയിഡയിൽ വച്ച് ആക്രമിക്കപ്പെട്ടെന്നും പത്രപ്രവർത്തകന്റെ അഭിഭാഷകൻ വാദിച്ചു. വിഷയത്തിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് എ.ജിയുടെ സഹായം തേടി. ഹർജിക്കാരന്റെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും ഹർജി എ.ജി ഓഫീസിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. വിഷയം പരിശോധിച്ച് നടപടികളെടുക്കുമെന്ന് എ.ജി വ്യക്തമാക്കി. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ കവിൻ ഗുലാത്തിയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. നവംബർ മൂന്നിന് ഹർജി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |