SignIn
Kerala Kaumudi Online
Saturday, 20 April 2024 6.15 AM IST

റെയിൽവേ വികസനവും വേഗത്തിലാകണം

gg

കേരളത്തിൽ ട്രെയിനുകളുടെ വേഗം പടിപടിയായി വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് റെയിൽവേ ബോർഡ് രൂപം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരിൽ സന്തോഷം പകരുന്ന വാർത്ത തന്നെയാണിത്. അടുത്ത രണ്ടുവർഷം കൊണ്ട് എല്ലാ ട്രെയിനുകളുടെയും സ്പീഡ് മണിക്കൂറിൽ 130 കിലോമീറ്ററായി വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഇരട്ടപ്പാത യാഥാർത്ഥ്യമായതും തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടപ്പാതയാക്കുന്ന ജോലികൾക്ക് ആക്കം കൂട്ടിയതും പ്രധാന വഴിത്തിരിവാണ്. ഇരട്ടപ്പാതയുടെ അഭാവമാണ് പ്രധാനമായും സംസ്ഥാനത്തെ റെയിൽവേ വികസനത്തിനു തടസമായി നിന്നത്. ട്രെയിനുകൾ കൂടുതൽ വേഗത്തിൽ ഓടിക്കണമെങ്കിൽ പാതയുടെ നവീകരണം പൂർത്തിയാക്കേണ്ടതുണ്ട്. നിലവിലെ റെയിൽപാത പലേടത്തും ബലം കുറഞ്ഞതും ഇളകിയ മണ്ണുള്ളതുമാണ്. അതിലുപരി ധാരാളം വളവുകളുള്ളത് അതിവേഗ യാത്രയെ തടസപ്പെടുത്തുന്നുണ്ട്. വളവുകൾ നേരെയാക്കുക ശ്രമകരവും പണച്ചെലവുമുള്ള കാര്യമാണ്. ഇതോടൊപ്പം തന്നെ സിഗ്നൽ സംവിധാനവും പരിഷ്കരിക്കേണ്ടതുണ്ട്. അതിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകളുടെ ഇപ്പോഴത്തെ പരമാവധി വേഗം നൂറുകിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും വേഗത്തിൽ ഓടുന്ന വണ്ടികൾ ഇല്ലെന്നുതന്നെ പറയാം.

റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ മലയാളികളുടെയും സ്വപ്നമാണ്. കേരളത്തിനും വന്ദേഭാരത് അനുവദിക്കുമെന്നു കേട്ടിരുന്നു. 160 കി. മീറ്റർ വേഗത്തിൽ ഓടുന്ന ഈ അതിവേഗ ട്രെയിനിനെ വരവേൽക്കാൻ പാത അതിനു തക്കവിധം ഒരുക്കേണ്ടതുണ്ട്. അതിനു സാദ്ധ്യത കുറവായതിനാൽ ആഗ്രഹം മനസിലൊതുക്കുകയേ നിർവാഹമുള്ളൂ. എന്നാൽ മറ്റ് അതിവേഗ ട്രെയിനുകൾ കൂടുതലായി അനുവദിച്ച് ഈ കുറവ് നികത്താൻ കഴിയും. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും അതിനായി സമ്മർദ്ദം ചെലുത്തുകയാണു വേണ്ടത്.

ട്രെയിനുകൾക്ക് വേഗം കൂട്ടുന്നതിനൊപ്പം ഏറ്റെടുക്കേണ്ട വേറെയും കാര്യങ്ങളുണ്ട്. കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ഇരട്ടപ്പാത ഇല്ലാത്തതിന്റെ പേരിലായിരുന്നു ഇതുവരെ കേരളത്തിന്റെ ഈ പ്രധാന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നത്. കോട്ടയം പാതയും ഇരട്ടയായതോടെ പുതിയ വണ്ടികൾ വരാനുള്ള സാദ്ധ്യത കൂടിയിട്ടുണ്ട്. അടുത്ത റെയിൽവേ ബഡ്‌ജറ്റിനു മുമ്പ് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനു കഴിയണം.

സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ ഉൾപ്പെടെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് സ്റ്റേഷനുകൾ തുലോം അവഗണനയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അനവധി സ്റ്റേഷനുകളുണ്ട്. കൊവിഡ് കാലത്തു പാസഞ്ചർ വണ്ടികളെല്ലാം നിറുത്തലാക്കിയതോടെ ചെറിയ സ്റ്റേഷനുകൾ പാടേ അവഗണിക്കപ്പെട്ടു. വർഷങ്ങളായി ആളും അനക്കവുമില്ലാത്ത പ്രേതഭവനങ്ങൾ പോലെയായി പല സ്റ്റേഷനുകളും. കൊവിഡിനു ഏതാണ്ടു ശമനമായ സ്ഥിതിക്ക് പാസഞ്ചർ വണ്ടികൾ പഴയപോലെ ഓടിക്കാൻ നടപടിയുണ്ടാകണം.

സിഗ്നൽ സംവിധാനവും ട്രാക്കുകളും പരിഷ്കരിക്കുന്നതിനൊപ്പം വിസ്‌മൃതിയിലായിപ്പോയ സബർബൻ സർവീസ് പദ്ധതി പൊടിതട്ടിയെടുക്കാൻ ശ്രമിക്കണം. തിരുവനന്തപുരം - ചെങ്ങന്നൂർ പാതയിൽ ആദ്യ സർവീസ് തുടങ്ങാനുള്ള പദ്ധതിയാണ് അന്ന് തയ്യാറാക്കിയത്. നാലായിരംകോടി രൂപയുടെ ചെലവേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ മറ്റു പ്രധാന റൂട്ടുകളിലും സബർബൻ സർവീസ് തുടങ്ങാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇനിയും പുനരാലോചിക്കാവുന്ന നല്ല പദ്ധതിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.