സർവീസ് വീണ്ടും ചാമ്പ്യന്മാർ,കേരളം ആറാം സ്ഥാനത്ത്
അവസാന ദിവസം പുരുഷ -വനിതാ വോളിബാളിൽ സ്വർണം
സജൻ പ്രകാശ് മികച്ച പുരുഷ താരം
അഹമ്മദാബാദ് : വീണ്ടും സർവീസസിന്റെ കിരീടധാരണത്തിന് വേദിയൊരുക്കി 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ കൊടിയിറങ്ങി. 61 സ്വർണവും 35 വെള്ളിയും 32 വെങ്കലവും ഉൾപ്പടെ 128 മെഡലുകളുമായാണ് സർവീസസ് ഓവറാൾ ചാമ്പ്യൻഷിപ്പ് നിലനിറുത്തിയത്. 23 സ്വർണവും 18 വെള്ളിയും 13വെങ്കലവും ഉൾതടെ 54 മെഡുകൾ നേടിയ കേരളം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2015ൽ ആതിഥ്യം വഹിച്ച കഴിഞ്ഞ ഗെയിംസിൽ കേരളം 54 സ്വർണം മാത്രം നേടിയെടുത്ത് രണ്ടാം സ്ഥാനത്തായിരുന്നു. നീന്തൽക്കുളത്തിൽ നിന്ന് അഞ്ചു സ്വർണം നേടിയ കേരളത്തിന്റെ സജൻ പ്രകാശ് ഗെയിംസിലെ ഏറ്റവും മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അവസാന ദിവസമായ ഇന്നലെ കേരളത്തിന് രണ്ട് സ്വർണം കൂടി ലഭിച്ചു. ഭാവ്നഗറിൽ നടന്നപുരുഷ-വനിതാ വോളിബാളിലാണ് ഇന്നലെ കേരളം പൊന്നണിഞ്ഞത്. വനിതാവിഭാഗം ഫൈനലിൽ പശ്ചിമബംഗാളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കേരളടീം ചാമ്പ്യന്മാരായത്. സ്കോർ 25-22,36-34,25-19. പുരുഷ വിഭാഗം ഫൈനലിൽ തമിഴ്നാടിനെയാണ് കേരളം തോൽപ്പിച്ചത്. സ്കോർ : 25-23,28-26,27-25. വോളിബാൾ അസോസിയേഷനുമായുള്ള തർക്കത്തെത്തുടർന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത് പരിശീലനം നൽകിയ ടീമുകളാണ് ഇന്നലെ പൊന്നുവാരിയത്.
സെപ്തംബർ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അഹമ്മദാബാദിൽ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. അഹമ്മദാബാദ്,ഗാന്ധിനഗർ,സൂറത്ത്,വഡോദര,രാജ്കോട്ട്,ഭാവ്നഗർ എന്നിങ്ങനെ ആറുവേദികളിലായാണ് 36 കായിക ഇനങ്ങളിൽ മത്സരങ്ങൾ നടന്നത്.
അടുത്ത വർഷം ഗോവയിൽ 37-ാമത് ഗെയിംസ് നടക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു നേരത്തേ 36-ാമത് ഗെയിംസ് ഗോവയിൽ നടത്താനിരുന്നതാണെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ നാലുമാസം മുമ്പ് ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു.
മെഡൽ ടേബിൾ
ടീം,സ്വർണം,വെള്ളി,വെങ്കലം,ആകെ മെഡൽ എന്ന ക്രമത്തിൽ
സർവീസസ് 61-35-32-128
മഹാരാഷ്ട്ര 39-38-63-140
ഹരിയാന 38-38-40-116
കർണാടക 27-23-38-88
തമിഴ്നാട് 25-22-27-74
കേരളം 23-18-13-54
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |