ഒറ്റപ്പാലം: കുടിവെള്ളം മുടങ്ങിയിട്ട് മൂന്നു വർഷമായെങ്കിലും കടമ്പൂർ ഗവ. ഹോമിയോ ആശുപത്രിക്ക് വാട്ടർ ബില്ല് മുടക്കംകൂടാതെ വരുന്നുണ്ട്. 2019 നവംബറിലാണ് ആശുപത്രിക്ക് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭിച്ചത്. ആ ഒരു ദിവസം മാത്രമാണ് ആശുപത്രിയുടെ ജല സംഭരണിയിൽ കുടിവെള്ളമെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ ബദൽ സംവിധാനം തേടേണ്ട ഗതികേടിലായി. എന്നാൽ ഉപയോഗിക്കാത്ത ജലത്തിന്റെ കുടിശ്ശികയായി 4,000 രൂപ അടക്കാൻ ആവശ്യപ്പെട്ട് ബിൽ നൽകിയിരിക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ.
അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജൽ ജീവൻ പദ്ധതിയുടെ ജല വിതരണ ശൃംഖലയിലേക്ക് ആശുപത്രി കണക്ഷൻ മാറ്റിസ്ഥാപിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു. വർഷങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ പുതിയ കണക്ഷൻ എടുത്ത് രണ്ടുദിവസം വെള്ളം ലഭിച്ചു. അടുത്തദിവസം മുതൽ കാര്യങ്ങൾ പഴയപടിയിലായി.
പ്രാദേശിക പ്രശ്നങ്ങളെന്ന് വാട്ടർ അതോറിറ്റി
പ്രാദേശിക പ്രശ്നങ്ങൾ മൂലമാണ് വെള്ളം ലഭിക്കാത്തതെന്നും പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നുമാണ് ഏറ്റവും ഒടുവിൽ വാട്ടർ അതോറിറ്റി നൽകിയ മറുപടി. കുടിശ്ശിക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേയിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്ക് അപേക്ഷ നൽകിയിരുന്നു. പ്രവർത്തിക്കാത്ത കണക്ഷനായതിനാൽ ഒഴിവാക്കൽ നടപടി ബുദ്ധിമുട്ടില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം. എന്നാൽ ഇക്കാലയളവിൽ അപേക്ഷ പരിഗണിക്കാൻ ഇവർ തയാറായില്ലെന്നും ആശുപത്രി അധികൃതർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |