ന്യൂയോർക്ക്: ഛിന്നഗ്രഹത്തിൽ ഇടിച്ച് അതിന്റെ സഞ്ചാരപാതയെ വ്യതിചലിപ്പിക്കാൻ വിക്ഷേപിച്ച ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) വിജയമെന്ന് നാസ. ഇന്ത്യൻ സമയം സെപ്തംബർ 27ന് പുലർച്ചെയാണ് ഭൂമിയിൽ നിന്ന് 110 ലക്ഷം കലോമീറ്റർ അകലെയുള്ള ഡിഡിമോസ് " ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന 'ഡൈമോർഫസ്" (ഡിഡിമൂൺ) എന്ന ചെറു ഛിന്നഗ്രഹത്തിൽ നാസയുടെ ഡാർട്ട് പേടകം ഇടിച്ചിറങ്ങിയത്. കൈനറ്റിക് ഇംപാക്ടർ സാങ്കേതിക വിദ്യയിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇത് വിജയിച്ചെന്നാണ് നാസ അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബഹിരാകാശ വസ്തുവിന്റെ ഭ്രമണപഥത്തെ മനുഷ്യൻ മാറ്റുന്നത്. ഭൗമപ്രതിരോധ മേഖലയിലെ വിപ്ലവകരമായ ചുവടുവയ്പാണിത്. 160 മീറ്റർ വലിപ്പമുള്ള ഡൈമോർഫസിന്റെ ഭ്രമണപഥത്തിൽ മാറ്റം വന്നതായി നാസ സ്ഥിരീകരിച്ചു.
ഭൂമിയിലെയും ബഹിരാകാശത്തെയും ടെലിസ്കോപ്പുകളിൽ നിന്നടക്കം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ഇക്കാര്യം പുറത്തുവിട്ടത്. ഹബിൾ സ്പേസ് ടെലിസ്കോപ്പും ഡാർട്ടിനൊപ്പം വിക്ഷേപിച്ച ക്യൂബ്‌സാറ്റ് എന്ന ചെറു ഉപഗ്രഹവും പകർത്തിയ ഡൈമോർഫസിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടു.
മണിക്കൂറിൽ 22,530 കിലോമീറ്റർ വേഗതയിൽ ഡൈമോർഫസിലേക്ക് ഇടിച്ചിറങ്ങിയ ഡാർട്ട് പേടകം സ്വയം നശിച്ചിരുന്നു. കൂട്ടിയിടിക്ക് മുന്നേ 11 മണിക്കൂർ 55 മിനിറ്റ് സമയം കൊണ്ടാണ് മാതൃഛിന്നഗ്രഹമായ ഡിഡിമോസിനെ ഡൈമോർഫസ് ഭ്രമണം ചെയ്തിരുന്നത്. ഇപ്പോൾ ഈ സമയം 11 മണിക്കൂർ 23 മിനിറ്റ് ആയി കുറഞ്ഞിരിക്കുകയാണ്. കൂട്ടിയിടിയുടെ ഫലമായി ഡൈമോർഫസിന്റെ ഭ്രമണ സമയത്തിൽ നിന്ന് 32 മിനിറ്റ് കുറഞ്ഞു( ഭ്രമണസമയത്തിൽ നിന്ന് 4 % കുറവ് ).
ഡൈമോർഫസിന്റെ ഭ്രമണ സമയം ഏകദേശം 11 മണിക്കൂർ 45 മിനിറ്റായി കുറയുമെന്നായിരുന്നു ( ഭ്രമണസമയത്തിൽ നിന്ന് 1 % കുറവ് ) നാസയുടെ വിലയിരുത്തൽ. ഇപ്പോൾ പ്രതീക്ഷിച്ചതിനപ്പുറം ഫലം ഡാർട്ടിലൂടെ ഗവേഷകർക്ക് ലഭിച്ചു. കൂടാതെ, ഡൈമോർഫസിന്റെ സഞ്ചാര പാത ഡിഡിമോസിനോട് അടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം, ഈ കണക്കുകളിൽ ഇനിയും പരിശോധന തുടരുമെന്നും നേരിയ മാറ്റം പ്രതീക്ഷിക്കാമെന്നും നാസ പറഞ്ഞു.
ഭാവിയിൽ ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ഇത് പോലെ പേടകം ഇടിച്ചിറക്കി സഞ്ചാര പാതയിൽ വ്യതിയാനമുണ്ടാക്കാം എന്ന പ്രതീക്ഷയാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. അതേ സമയം, ഓരോ ഛിന്നഗ്രഹങ്ങൾക്കും ഓരോ തരത്തിലെ സ്വഭാവമാണെന്നും ഒരു പരീക്ഷണം വിജയിച്ചതുകൊണ്ട് മാത്രം എല്ലാ ഛിന്നഗ്രഹങ്ങളിലും ഇതേ ഫലം ആവർത്തിക്കുമെന്ന് കരുതാനാകില്ലെന്നും കൂടുതൽ ഗവേഷണങ്ങൾ ഇനിയും വേണമെന്നും നാസയും ദൗത്യത്തിൽ പങ്കാളിയായ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഗവേഷകരും പറയുന്നു.
ഭൂമിയിൽ പതിക്കാൻ സാദ്ധ്യത ഇല്ലാത്ത ഡൈമോർഫസിനെ പരീക്ഷണത്തിന് വേണ്ടി മാത്രം തിരഞ്ഞെടുത്തതായിരുന്നു. ഒരു മാതൃഛിന്നഗ്രഹത്തെ ചുറ്റുന്നതിനാൽ ഡൈമോർഫസിന്റെ ഭ്രമണപഥത്തിലും സഞ്ചാര വേഗതയിലുമുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർക്ക് എളുപ്പം മനസിലാക്കമെന്നതിനാലാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |