ടെഹ്‌റാൻ: ഇറാനിൽ മഹ്സ അമിനിയുടെ (22) മരണത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 200 കടന്നു. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി കസ്റ്റഡിയിലിരിക്കെ സെപ്തംബർ 16നാണ് മരിച്ചത്. മഹ്‌സ തലയ്ക്കടിയേറ്റ് മരിച്ചെന്നാണ് ആരോപണമെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ അവകാശങ്ങൾക്കായി ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
മൂന്നാഴ്ചയായി ഇറാനിൽ അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ കുറഞ്ഞത് 201 പേർ മരിച്ചെന്ന് നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ഇതിൽ 23 കുട്ടികളും ഉൾപ്പെടുന്നു. തെക്ക് കിഴക്കൻ നഗരമായ സഹേദാനിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച 93 പേരും മരണ സംഖ്യയിൽ ഉൾപ്പെടുന്നതായി സംഘടന പ്രസ്താവനയിൽ അറിയിച്ചു.
പൊലീസ് കമാൻഡർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് സെപ്തംബർ 30 മുതലാണ് സഹേദാനിൽ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മഹ്സ അമിനിയുടെ സ്വദേശമായ കുർദ്ദിസ്ഥാൻ പ്രവിശ്യയിലെ സനൻദജിൽ സുരക്ഷാസേന പ്രതിഷേധക്കാരെ വളരെ ക്രൂരമായി അടിച്ചമർത്തുകയാണ്. ഇവിടെ സൈന്യത്തിന്റെ ടാങ്കുകളും ഒരു യുദ്ധവിമാനവും വിന്യസിച്ചിട്ടുണ്ട്.
മേഖലയിൽ ഇന്റർനെറ്റ് സേവനം നിയന്ത്രിച്ചിരുന്നു. സിസ്തൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലും സ്ഥിതി ഗുരുതരമാണ്. ഇറാനിയൻ സ്കൂളുകളിലും തെരുവുകളിലും പ്രതിഷേധിച്ച കുട്ടികളെ പോലും സേന അറസ്റ്റ് ചെയ്യുന്നു. ഇവരുടെ കൃത്യമായി കണക്ക് ലഭ്യമല്ല. അതേ സമയം, ലഭ്യമായ കണക്കുകളേക്കാൾ കൂടുതൽ പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംഘടന പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയിലിന് പകരം ഒരു സൈകാട്രിക് സെന്ററിലേക്ക് മാറ്റുന്നതായും അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് റിപ്പോർട്ടുണ്ട്.
അതേ സമയം, ടെഹ്‌റാൻ, ഹോർമോസ്ർഗൻ പ്രവിശ്യകളിലായി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നൂറിലേറെ പേർക്കെതിരെ കേസെടുത്തെന്ന് ഇന്നലെ അധികൃതർ പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന പേരിലാണ് കേസ്. ഇന്നലെ സെൻട്രൽ ടെഹ്‌റാനിൽ പ്രതിഷേധക്കാർ റോഡ് തടഞ്ഞു.
ടെഹ്‌റാനിൽ പലയിടങ്ങളിലും സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. നൂറുകണക്കിന് പേരെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. വടക്കൻ പ്രവിശ്യകളിൽ കഴിഞ്ഞ മാസം ആയിരത്തിലേറെ പേർ അറസ്റ്റിലായിരുന്നു.
പിന്നിൽ ശത്രുക്കൾ : ഖമനേയി
സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ശത്രുക്കൾ മെനഞ്ഞെടുത്ത ചിതറിത്തെറിച്ച കലാപങ്ങളാണെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാനിലെ മഹത്തായതും നൂതനവുമായ സംഭവവികാസങ്ങൾക്കും മാറ്റങ്ങൾക്കും എതിരായാണ് ശത്രുക്കൾ ഇത് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഖമനേയി ഇന്നലെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |