ന്യൂയോർക്ക് : നാസയുടെ ഡാർട്ട് ഇടിച്ച് സഞ്ചാരപഥം വ്യതിചലിപ്പിച്ച ഡൈമോർഫസ് ഛിന്നഗ്രഹമോ അത് പ്രദക്ഷിണം ചെയ്യുന്ന ഡിഡിമോസ് ഛിന്നഗ്രഹമോ ഭൂമിയെ ഇടിയ്ക്കാൻ സാദ്ധ്യതയുള്ളവ അല്ല. ഡൈമോർഫസിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ എന്താകും ഫലം ? അത്തരം ഛിന്നഗ്രഹ പതനം പ്രാദേശികമായ നാശനഷ്ടങ്ങൾക്ക് കാരണമാകും.
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്താൻ സാദ്ധ്യതയുള്ള ധൂമക്കേതുക്കളെയും ഛിന്നഗ്രഹങ്ങളെയും നിയർ എർത്ത് ഒബ്‌ജക്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. ഭൂമിയിൽ നിന്ന് 30 ദശലക്ഷം മൈൽ വരെ അകലെയുള്ള ഭ്രമണപഥങ്ങളിൽ ഇവ കാണപ്പെടുന്നു. ഭൂമിയിൽ പതിച്ചാൽ കനത്ത നാശനഷ്‌ടങ്ങൾ വരുത്തിയേക്കാമെന്ന് കരുതുന്ന കുറഞ്ഞത് 460 അടി വ്യാസമുള്ള 40 ശതമാനം നിയർ എർത്ത് ഒബ്‌ജക്ടുകളെയാണ് നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള 27,000 നിയർ എർത്ത് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ഒരു കിലോമീറ്റർ വ്യാസമെങ്കിലുമുള്ള ഛിന്നഗ്രഹത്തിനേ ഭൂമിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കാനാകൂ എന്നാണ് കരുതുന്നത്. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച ഒരു കൂറ്റൻ ഛിന്നഗ്രഹ പതനം ഭൂമിയിൽ ദിനോസറുകൾ ഉൾപ്പെടെയുള്ള 75 ശതമാനത്തോളം ആദിമ സ്പീഷീസുകളുടെ കൂട്ടവംശനാശത്തിന് കാരണമായിരുന്നു. മെക്സിക്കോയിൽ യുകാറ്റൻ ഉപദ്വീപിന് സമീപം ചിക്സുലൂബിൽ പതിച്ചെന്ന് കരുതുന്ന ഈ ഛിന്നഗ്രഹത്തിന് ഏകദേശം 10 കിലോമീറ്റർ വ്യാസമുണ്ടായിരുന്നതായാണ് കണക്കുകൂട്ടൽ.
പർവതത്തോളം വലിപ്പമുള്ള 90 ശതമാനം നിയർ എർത്ത് ഒബ്ജക്ടുകളെ നാസ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഭൂമിയ്ക്ക് ഭീഷണിയല്ല. ഇത്തരത്തിൽ ഭൂമിയ്ക്ക് ഭീഷണിയാകുന്ന തരത്തിലെ ഛിന്നഗ്രഹങ്ങളെയും ധൂമക്കേതുക്കളെയും കണ്ടെത്തി ശാസ്ത്രലോകത്തിന് മുന്നറിയിപ്പ് നൽകുന്ന നിയർ എർത്ത് ഒബ്ജക്ട് സർവേയർ ( എൻ.ഇ.ഒ സർവേയർ ) എന്ന ഉപഗ്രഹം 2026ഓടെ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |