കണ്ണൂർ: പാർട്ടി കോൺഗ്രസിനായി ജവഹർ സ്റ്റേഡിയം നൽകിയതിന് കരുതൽ നിക്ഷേപമായി നൽകിയ കാൽകോടി രൂപ കണ്ടുകെട്ടാനുള്ള തീരുമാനത്തിന് പിന്നാലെ കോർപറേഷനെതിരെ കടുപ്പിച്ച് സി.പി.എം. പാർട്ടി കോൺഗ്രസ് നടത്തുന്നതിനായി ശുചീകരിച്ചതും വൈറ്റ് വാഷ് ചെയ്തതുമടക്കം വലിയ തുക തങ്ങൾ ചിലവഴിച്ചപ്പോൾ സ്റ്റേഡിയത്തിന്റെ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ നൽകിയ കിഫ്ബി പദ്ധതി പോലും കോർപറേഷൻ അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണമാണ് സി.പി.എം ആവർത്തിച്ച് ഉന്നയിക്കുന്നത്.
കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിന്റെ വികസനസ്വപ്നങ്ങളെ തകർത്തത് എന്തിനാണെന്ന് കണ്ണൂർ കോർപേറഷൻ മേയർ മറുപടിപറയണമെന്ന് ഇന്നലെയും സി.പി. എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു.കണ്ണൂർ ജവഹർ സ്‌റ്റേഡിയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേഡിയം സംരക്ഷണ സമിതി ഇന്നലെ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്താണ് ജയരാജൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ആഞ്ഞടിച്ചത്.
കണ്ണൂർ എസ്. എൻ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.അജയകുമാർ അധ്യക്ഷനായി. ഫുട്‌ബോൾ താരം സി.കെ വിനീത്, ഷിനുചൊവ്വ,ഒ.കെ വിനീഷ്, പി. പി പവിത്രൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ.സുകന്യ തുടങ്ങിയവർ പങ്കെടുത്തു.
എൽ.ഡി.എഫിന്റെ ഭരണത്തിൽ മേയറായിരുന്ന ടി.പി.ലത പോലും കോടികളുടെ ആസ്തിയുള്ള സ്റ്റേഡിയത്തിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മേയർ അഡ്വ.ടി.ഒ.മോഹനൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്റ്റേഡിയത്തിന്റെ വികസനം ഉയർത്തി സി.പി.എം ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മേയർ തയ്യാറാണോ?
മേയർ ടി.ഒ.മോഹനൻ സന്നദ്ധനാണെങ്കിൽ സർവകക്ഷി സംഘം തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോയി ധാരണാപത്രം ഒപ്പിടാൻ തയ്യാറാണ്.അന്ന് ഇപ്പോൾ കണ്ണൂർ കോർപറേഷൻ ഭരണസമിതിയുടെ ഭാഗമായ ഒരുവ്യക്തിയുടെ തെറ്റായ ഇടപെടൽ കാരണമാണ് എൽ. ഡി. എഫ് ഭരണസമിതി ധാരണാപത്രത്തിൽ ഒപ്പിടാഞ്ഞത് - എം.വി ജയരാജൻ കുറ്റപ്പെടുത്തി.ഇ.പി.ലത മേയറായിരുന്ന കാലത്താണ് സർക്കാർ സ്‌റ്റേഡിയം പുനർനിർമാണത്തിന് അനുവദിച്ച പത്തുകോടി പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാത്തതെന്ന വാദം ശരിയല്ല. അന്ന് ലതയെ മേയറാക്കിയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന അംഗങ്ങൾ പ്രതിപക്ഷത്തുണ്ട്.
ഇന്ന് മേയർ തയ്യാറാണെങ്കിൽ നാളെ പോയാൽ മറ്റന്നാൾ തന്നെ ധാരണാപത്രത്തിൽ ഒപ്പിടാൻ കഴിയുമെന്നും എം.വി ജയരാജൻ പറഞ്ഞു.
ജവഹർസ്‌റ്റേഡിയത്തിന് പുറമെ മരക്കാർ കണ്ടി സ്‌റ്റേഡിയവും മാലിന്യനിക്ഷേപ കേന്ദ്രമായിരിക്കുകയാണ്.ഇഴജന്തുക്കളുടെ വാസസ്ഥലമായിരിക്കുകയാണ് ഈ സ്റ്റേഡിയങ്ങൾ.ജവഹർസ്‌റ്റേഡിയത്തിൽ ഇരുപതിലേറെ കോർപറേഷൻ മാലിന്യവണ്ടികളാണ് സൂക്ഷിക്കുന്നത്. ഇതു കായിക പ്രേമികളോടുള്ള അനാദരവാണ്- എം.വി ജയരാജൻ (സി.പി.എം ജില്ലാസെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |