SignIn
Kerala Kaumudi Online
Friday, 29 March 2024 6.14 PM IST

31ന് എല്ലായിടത്തും പരിഷ്‌കരിച്ച കുർബാന അന്ത്യശാസനവുമായി മാർപ്പാപ്പയും ആർച്ച് ബിഷപ്പും

kurbana
31ന് എല്ലായിടത്തും പരിഷ്‌കരിച്ച കുർബാന

കൊച്ചി: പരിഷ്‌കരിച്ച കുർബാനരീതി നടപ്പാക്കണമെന്ന സിറോ മലബാർസഭാ സിനഡിന്റെ തീരുമാനം നടപ്പാക്കാൻ വൈദികർക്കും വിശ്വാസികൾക്കും ഫ്രാൻസിസ് മാർപ്പാപ്പയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും വീണ്ടും അന്ത്യശാസനം നൽകി. ജപമാലദിനമായ ഒക്ടോബർ 31 ന് പരിഷ്‌കരിച്ച കുർബാന എല്ലായിടത്തും അർപ്പിക്കണമെന്ന് ആൻഡ്രൂസ് താഴത്ത് നിർദ്ദേശിച്ചു. വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ച് നൽകിയ വീഡിയോ സന്ദേശത്തിലാണ് കർശന നിലപാട് ആവർത്തിച്ചത്.

സിനഡ് തീരുമാനം അനുസരിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ നിർദ്ദേശിച്ചതായി ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ജനാഭിമുഖ കുർബാന അനുവദിക്കണമെന്ന ആവശ്യം മാർപ്പാപ്പ തള്ളിയതായും അദ്ദേഹം അറിയിച്ചു.

അതിരൂപതയിലെ വിഷയങ്ങൾ തനിക്ക് വ്യക്തമായി അറിയാമെന്ന് മാർപ്പാപ്പ പറഞ്ഞു. കുർബാന വിഷയം അവതരിപ്പിച്ചപ്പോൾ 'അവരോട് അനുസരിക്കാൻ പറയുക, അനുസരിക്കാൻ പറയുക" എന്നാണ് മാർപ്പാപ്പ മറുപടി നൽകിയത്.

ജനാഭിമുഖ കുർബാനയാണ് ആവശ്യപ്പെടുന്നതെന്ന് അറിയിച്ചപ്പോൾ അതിരൂപത സിറോമലാർ സഭയുടെ ഭാഗമാണ്. സിറോമലബാർ ശൈലിയിലാണ് കുർബാന അർപ്പിക്കേണ്ടതെന്ന് മാർപ്പാപ്പ പറഞ്ഞു. 'സിനഡിനെ അനുസരിക്കുക, സിറോമലബാർ ശൈലി സ്വീകരിക്കുക" എന്നാണ് മാർപ്പാപ്പ ആവർത്തിച്ചത്.

വാദങ്ങൾ തള്ളിയെന്ന്

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന നിലയിൽ തന്നെ ഏല്പിച്ച ഉത്തരവാദിത്വം, അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതി എന്നിവയെക്കുറിച്ചും മാർപ്പാപ്പയുടെ കാര്യാലയത്തിലെ കർദ്ദിനാൾ ലിയനോർദ് സാന്ദ്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. അതിരൂപതയിൽ നിന്ന് കത്തുകളും നിവേദനങ്ങളും റിപ്പോർട്ടുകളും വീഡിയോകളും വത്തിക്കാൻ പഠിച്ചതായി പൗരസ്ത്യ ഓഫീസിലെ അധികൃതർ അറിയിച്ചു. അതിന്റെ വെളിച്ചത്തിലാണ് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ വത്തിക്കാൻ നൽകുന്നത്. കഴിഞ്ഞ നവംബറിൽ മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആന്റണി കരിയിൽ വത്തിക്കാനിൽ എത്തിയപ്പോൾ ജനാഭിമുഖ കുർബാന നടത്താൻ അനുമതി നൽകിയെന്ന് പ്രചരിപ്പിച്ചത് തെറ്റാണ്. വിഷയങ്ങൾ ഉന്നയിച്ച് മാർപ്പാപ്പ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് തന്നെ കാണിച്ചുതന്നു.

ലത്തീനല്ല, സിറോമലബാർ

മാർപ്പാപ്പ ചൊല്ലുന്നതു പോലെ ജനാഭിമുഖ കുർബാന അർപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അതിരൂപത അറിയിച്ചതിന്റെ വൈരുദ്ധ്യം വത്തിക്കാൻ വ്യക്തമാക്കി. അതിരൂപത സിറോമലബാർ കത്തോലിക്കരുടേതാണ്. ലത്തീൻ കത്തോലിക്കരല്ല. സിറോമലബാർ സഭയിൽ സിനഡ് അംഗീകരിച്ച കുർബാനയാണ് അവിടെ അർപ്പിക്കേണ്ടത്. മാർപ്പാപ്പയ്ക്ക് ഒപ്പമാണെന്ന് പറയുകയും അദ്ദേഹം പറയുന്നത് അനുസരിക്കാൻ തയ്യാറാകാത്തതിന്റെ വൈരുദ്ധ്യവും അധികൃതർ അറിയിച്ചു. വൈദിക പട്ടം നേടുമ്പോൾ എടുക്കുന്ന അനുസരണ പ്രതിജ്ഞ ഓർക്കണം. ആരാധന സംബന്ധിച്ച് അടിസ്ഥാനപരമായ ഐക്യമുണ്ടാകണം. ആരാധനാകാര്യങ്ങൾ തീരുമാനിക്കുന്നത് സിനഡാണ്. ജനാധിപത്യ രീതിയിലല്ലെന്ന് വത്തിക്കാൻ അറിയിച്ചു.

നടപ്പാക്കിയേ പറ്റൂ

സിനഡ് തീരുമാനം നടപ്പാക്കാനാണ് തന്നെ നിയോഗിച്ചത്. തീരുമാനപ്രകാരം കുർബാന അർപ്പിക്കാൻ നിർദ്ദേശിച്ചു. സഭയിലെ ഉത്തരവാദപ്പെട്ട ചിലർ നടത്തുന്ന പ്രവൃത്തികൾ പകയും വിദ്വേഷവും വളർത്തുന്നതാണെന്ന് വത്തിക്കാൻ അറിയിച്ചു. അച്ചടക്കനടപടികൾ ആവശ്യമാണെന്ന് ആവർത്തിച്ചു. സഭ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും സ്നേഹത്തോടെ പ്രവർത്തിക്കണമെന്നും ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARCHBISHOP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.