ലോക ട്രയാത്തലൺ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴക്കാരൻ ഡോക്ടർക്ക് 'അയൺമാൻ' പദവി
ആലപ്പുഴ: മാരത്തൺ മത്സരത്തിൽ കോളേജിന്റെ പ്രാതിനിദ്ധ്യമറിയിക്കാൻ ആരുമില്ലെന്ന നാണക്കേട് മാറ്റാൻ വെറുതെ ഓടിനോക്കിയപ്പോൾ ഒന്നാമതെത്തിയതിന്റെ ആത്മവിശ്വാസം ദന്തഡോക്ടർ രൂപേഷ് സുരേഷിനെ (42) എത്തിച്ചത് വേൾഡ് ട്രയാത്തലൺ കോർപ്പറേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിലെ 'അയൺമാൻ' വിക്ടറി സ്റ്റാൻഡിൽ.
മലബാർ ഡെന്റൽ കോളേജിൽ പ്രൊഫസറാണ് ആലപ്പുഴ പാലസ് വാർഡ് വൈകുണ്ഠിൽ ഡോ.രൂപേഷ് സുരേഷ്. യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ ആഗസ്റ്റ് 6നാണ് അയൺമാൻ ട്രയാത്തലൺ സംഘടിപ്പിച്ചത്. കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന രൂപേഷ് പുഷ്പഗിരി ഡെന്റൽ കോളേജിൽ പ്രൊഫസറായിരിക്കെ 2014ലാണ് ട്രാക്കിലെത്തിയത്. കായികമത്സരങ്ങളിൽ സ്റ്റാഫ് ടീമിന്റെ ക്യാപ്ടനെന്ന നിലയിൽ 5 കിലോമീറ്റർ മാരത്തൺ മത്സരത്തെ പ്രോത്സാഹിപ്പിക്കാനെത്തിയപ്പോൾ ഈ വിഭാഗത്തിൽ തന്റെ ടീമിൽ നിന്ന് മത്സരാർത്ഥികളില്ലെന്ന് മനസിലായി. പങ്കാളിത്തമുണ്ടായാൽ പോയിന്റ് ലഭിക്കുമെന്നതിനാൽ കളത്തിലിറങ്ങാൻതന്നെ തീരുമാനിച്ചു. അന്നു ലഭിച്ച ഒന്നാം സ്ഥാനമാണ് കായിക രംഗത്ത് വഴിത്തിരിവായത്. സുശീല പൈ ആണ് ഭാര്യ. മക്കൾ: സുരേഷ് ആർ.റാവു, ആരുഷ് ആർ.റാവു.
ആത്മവിശ്വാസം, അതാണ് എല്ലാം
2018ലാണ് നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവയുൾപ്പെട്ട ട്രയാത്തലൺ മത്സരത്തെക്കുറിച്ച് കേട്ടറിഞ്ഞത്. നീന്തൽ പണ്ടേ ഹരമാണ്. സൈക്ലിംഗും ഓട്ടവും വഴങ്ങുമെന്നുറപ്പായിരുന്നു. അങ്ങനെ 2019ൽ ഇന്തോനേഷ്യയിലും ദുബായിലും നടന്ന ഹാഫ് അയൺമാൻ ട്രയാത്തലണുകളിൽ പങ്കെടുത്തു. ഒരു വർഷം കൊണ്ട് വിവിധ ഘട്ടങ്ങളിലായി 1500 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതിനുള്ള സൂപ്പർ റൺഡോണിയർ പദവിയും സ്വന്തമാക്കി. 17 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട ഫുൾ അയൺമാൻ ട്രയാത്തലണിൽ 3.86 കിലോമീറ്റർ നീന്തൽ (തുറന്ന ജലാശയങ്ങൾ), 180.25 കിലോമീറ്റർ സൈക്ലിംഗ്, 42.20 കിലോമീറ്റർ ഓട്ടം എന്നിവ 14 മണിക്കൂർ 40 മിനിട്ട് 45 സെക്കൻഡ‌് കൊണ്ട് പൂർത്തിയാക്കിയാണ് രൂപേഷ് അയൺമാനായത്.
രൂപേഷിന്റെ ഒരു ദിനം
@ പുലർച്ചെ 4 മുതൽ 8.30 വരെ ട്രയാത്തലൺ ലക്ഷ്യമിട്ടുള്ള പരിശീലനം
@ രാവിലെ 9 മുതൽ രാത്രി 7 വരെ വീടിനോട് ചേർന്നുള്ള ഡെന്റൽ ഹോമിൽ ചികിത്സ
@ ആരോഗ്യകരമായ ഭക്ഷണം, വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്
@ രാത്രി 9 മണിയോടെ ഉറക്കം
വേണമെന്ന് ഉറപ്പിച്ചാൽ സമയമില്ലായ്മ ഒന്നിനും തടസമാവില്ല. നവംബറിൽ ഗോവയിൽ നടക്കുന്ന ഹാഫ് അയൺമാനിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണിപ്പോൾ. 32 തവണ അയൺമാൻ പദവി സ്വന്തമാക്കിയ ഡോ.കൗസ്തുഭ് റഡ്ക്കറാണ് ഓൺലൈൻ കോച്ച്
-ഡോ. രൂപേഷ് സുരേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |