ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ 65 ഏക്കറിലായുള്ള മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കാമ്പസിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ട് പതിനൊന്ന് ദിവസം കഴിഞ്ഞു. ഇതോടെ ഏഴോ എട്ടോ ദിവസത്തിൽ കൂടുതൽ കടുവകൾ ഒരു പ്രദേശത്തു നിലയുറപ്പിക്കില്ലെന്ന പൊതുധാരണ തെറ്റിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ കടുവയുടെ നീക്കം നിരീക്ഷിക്കുന്നുണ്ട്.
5400 ബിരുദ വിദ്യാർത്ഥികൾ മദ്ധ്യകാല അവധിയിലാണ്. എന്നാൽ 600 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ കാമ്പസിലുണ്ട്. കടുവ കാമ്പസിൽ തന്നെയുണ്ടെന്നും കാൽപ്പാടുകൾ കണ്ടെത്തിയെന്നും ഭോപ്പാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അലോക് പഥക് പറഞ്ഞു. കടുവയുടെ ചലനം നിരീക്ഷിക്കാൻ 11 കാമറകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചെണ്ണം കൂടി ഉടൻ സ്ഥാപിക്കും. പിടികൂടാൻ സ്ഥാപിച്ച കൂടിന്റെ അടുത്തുവരെ കടുവ എത്തിയെങ്കിലും കയറിയില്ല. കാമ്പസിൽ നിന്ന് കന്നുകാലികളെ മാറ്റിയിട്ടുണ്ട്. അമ്പത് ഉദ്യോഗസ്ഥരാണ് കടുവയുടെ നീക്കം ശ്രദ്ധിക്കാനുള്ളത്. ഹോസ്റ്റലുകളിലുള്ളവരും ജീവനക്കാരുടെ ബന്ധുക്കളുമായി 6000 പേർ ഇവിടെ താമസിക്കുന്നുണ്ട്. ഭോപ്പാലിനടുത്തുള്ള രതപാനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള കടുവകൾ ഈ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. ഇത്തവണ അതൊരു കാമ്പസിലേക്ക് ആയിരുന്നെന്നു മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |