പ്രതികൾ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി സമാനതകളില്ലാത്ത ക്രൂരകൃത്യമാണെന്നും സമൂഹമന:സാക്ഷിയെ ഞെട്ടിച്ച ഇത്തരമൊരു സംഭവം അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ലെന്നും കോടതി. പ്രതികളായ പെരുമ്പാവൂർ അല്ലപ്ര വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), പത്തനംതിട്ട ഇലന്തൂർ കാരംവേലി കടകംപള്ളിൽ വീട്ടിൽ ഭഗവൽ സിംഗ് (68), ഭാര്യ ലൈല (59) എന്നിവരെ ചോദ്യം ചെയ്യാൻ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ഇതു പറഞ്ഞത്.
ഇവരെ ഒക്ടോബർ 24 നു വൈകിട്ട് അഞ്ചുമണിക്ക് ഹാജരാക്കണം. ഫേസ്ബുക്ക്, മൊബൈൽ, യൂട്യൂബ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ വിചിത്രമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇത് സമൂഹത്തെ പിന്നോട്ടടിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ അക്കമിട്ട് അവതരിപ്പിച്ച 20 വസ്തുതകൾ അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വിലയിരുത്തി.
ആഭിചാര കർമ്മങ്ങൾക്കു വേണ്ടി സമാഹരിച്ച തുകയും നരബലി നടത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗികവൈകൃതമുള്ള ഒന്നാം പ്രതിയുടെ നേതൃത്വത്തിലുള്ള ആഭിചാരങ്ങളിൽ കൂടുതൽ ഇരകളുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവം പുറത്തുവന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും വ്യക്തമാക്കി.
പൊലീസ് കസ്റ്റഡിയിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ പാടില്ലെന്നും മൂന്നു ദിവസം കൂടുമ്പോൾ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പൊലീസ് നിർബന്ധിച്ചെന്ന് പ്രതിഭാഗം
കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കുന്നത് പ്രതികളിൽ സമ്മർദ്ദം ചെലുത്തി കുറ്റം സമ്മതിപ്പിക്കാനിടയാക്കുമെന്നും ഇവരെ സമൂഹത്തിൽ പ്രദർശിപ്പിക്കാനാണെന്നും പ്രതികളുടെ അഭിഭാഷകൻ അഡ്വ. ആളൂർ വാദിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തതിനാൽ കൂടുതൽ ദിവസം കസ്റ്റഡി നൽകേണ്ടതില്ല. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും മൊഴി നൽകാൻ പൊലീസ് പ്രതികളെ നിർബന്ധിച്ചു. ഇവരെ മാപ്പുസാക്ഷികളാക്കാമെന്ന് വാഗ്ദാനം ചെയ്തു. സംഭവം നടന്നത് കടവന്ത്ര സ്റ്റേഷൻ പരിധിയിലല്ലാത്തതിനാൽ കോടതി മാറണം. കൂടുതൽ ദിവസം കസ്റ്റഡി അനുവദിച്ചാൽ എല്ലാ ദിവസവും ഇവരെ കാണാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതിക്കു മേൽ അഭിഭാഷകൻ വ്യവസ്ഥകൾ വയ്ക്കേണ്ടെന്ന് പറഞ്ഞ് ഇതിനെ മജിസ്ട്രേട്ട് എൽദോസ് മാത്യു വിമർശിച്ചു.
നരബലി: അന്വേഷിക്കേണ്ട 20 വസ്തുതകൾ
പൊലീസ് കോടതിയിൽ നൽകിയത്
1. നരബലിക്കു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ?
2. ഇരകളുടെ ആഭരണങ്ങളുൾപ്പെടെ കണ്ടെത്തണം
3. കൂടുതൽ ഇരകളുണ്ടോയെന്ന് അന്വേഷിക്കണം
4. പ്രതികളുടെ മൊബൈലുകൾ പരിശോധിക്കണം
5. ഇതുവരെയുള്ള തെളിവുകൾ സ്ഥിരീകരിക്കണം
6. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തെളിവെടുക്കണം
7. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം
8. ഷാഫിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള പ്രവർത്തനം പരിശോധിക്കണം
9. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം
10. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണം
11. കോട്ടയം, മലയാറ്റൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം വേണം
12. കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണം
13. പ്രതികളുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കണം
14. ഷാഫി കുറച്ചു പേരെ പത്തനംതിട്ടയിൽ എത്തിച്ചതിൽ അന്വേഷണം വേണം
15. ഷാഫിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കണം
16. ഭഗവൽസിംഗിന്റെ ക്ളാസുകൾ, ഇയാളുടെ പ്രവർത്തന മേഖല തുടങ്ങിയവ അന്വേഷിക്കണം
17. ആയുധങ്ങൾ വാങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തണം
18. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രതികൾ വായിച്ച ബുക്കുകളുടെ ഉടമകളെ കണ്ടെത്തണം
19. ഭഗവൽസിംഗിന്റെ വീട്ടിൽ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങൾ കണ്ടെത്തണം
20. ഭഗവൽസിംഗിന്റെ വീട്ടിൽ തങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കണം
നരബലി: മൃതദേഹ ഭാഗങ്ങൾ
സ്ത്രീകളുടേതെന്ന് സ്ഥിരീകരിച്ചു
കോട്ടയം: നരബലിക്കേസിൽ ഇലന്തൂരിൽ നിന്ന് കണ്ടെത്തിയ രണ്ട് മൃതദേഹാവശിഷ്ടങ്ങളുടേയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അവശിഷ്ടങ്ങൾ സ്ത്രീകളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പത്മത്തിന്റെയും റോസ്ലിന്റേതുമാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധനാ ഫലം വരണം.
അതിസങ്കീർണമായ പോസ്റ്റ്മോർട്ടം നടപടികൾ നാലംഗ ഫൊറൻസിക് സർജൻമാർ രണ്ട് ദിവസമെടുത്താണ് പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ 11.30ഓടെ പുനരാരംഭിച്ച നടപടികൾ വൈകിട്ട് 6.30ന് അവസാനിച്ചു. പത്മത്തിന്റേതെന്ന് കരുതുന്ന രണ്ടാഴ്ച പഴക്കമുള്ള 56 കഷ്ണങ്ങളാക്കിയ അവശിഷ്ടങ്ങളും റോസ്ലിന്റേതെന്ന് കരുതുന്ന അഞ്ചു കഷ്ണം എല്ലുകളുമാണ് രണ്ട് ടേബിളുകളിലായി പരിശോധിച്ചത്. രണ്ട് ശരീര ഭാഗങ്ങളും ഇരുവർക്കും സമാനമായ പ്രായമാണ് കണക്കാക്കിയിട്ടുള്ളത്.
ഫൊറൻസിക് വിഭാഗം സാങ്കേതിക നടപടികളെല്ലാം പൂർത്തിയാക്കി. ഡി.എൻ.എ സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേയ്ക്ക് അയയ്ക്കും. ബന്ധുക്കളുടെ സാമ്പിളുകളും താരതമ്യത്തിനായി ശേഖരിച്ചിട്ടുണ്ട്.
അസ്ഥികൾ വേർപ്പെട്ടും മാംസം ജീർണിച്ചും തുടങ്ങിയതാണ് പോസ്റ്റ്മോർട്ടം അതീവ സങ്കീർണമാക്കിയത്. ഓരോ അവശിഷ്ടവും പരിശോധിച്ച് ചേർത്ത് വച്ച് മനുഷ്യരൂപത്തിലാക്കി. ഇവയുടെ പല കോണുകളിൽ നിന്നുള്ള ചിത്രങ്ങളെടുത്ത് സൂക്ഷ്മമായി പരിശോധിച്ചാണ് സ്ത്രീകളുടേതാണെന്ന നിഗമനത്തിലെത്തിയത്.
അതേസമയം ,ഡി.എൻ.എ പരിശോധനയിൽ ഏതെങ്കിലും അവയവം മറ്റാരുടേതെങ്കിലുമാണെന്ന് കണ്ടെത്തിയാൽ കേസ് വീണ്ടും സങ്കീർണമാകും.
മന്ത്രവാദിനിയും സഹായിയും
അറസ്റ്റിൽ, മഠം ജനം തകർത്തു
കോന്നി: മന്ത്രവാദ ചികിത്സയുടെ മറവിൽ തട്ടിപ്പു നടത്തിയ സ്ത്രീയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പൊതിപ്പാട് ലക്ഷം വീട് കോളനിയിൽ വാസന്തിമഠത്തിൽ വാസന്തിയും (ശോഭന തിലക് -51 ), ഇവരോടൊപ്പം താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും ( 31) ആണ് പിടിയിലായത്. ഇവർ താമസിക്കുന്ന വാസന്തിമഠം ഡി.വൈ.എഫ്.ഐ , യൂത്ത് കോൺഗ്രസ് , യുവമോർച്ച പ്രവർത്തകർ അടിച്ചുതകർത്തതിന് പിന്നാലെയാണ് അറസ്റ്റ്.
ഇവർ മന്ത്രവാദം നടത്തുന്നതിനിടെ മുന്നിലിരുത്തിയ കുട്ടി നിലവിളിച്ച് കുഴഞ്ഞുവീഴുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവജനസംഘടനകൾ ഇന്നലെ ഇവിടേക്ക് മാർച്ച് നടത്തിയത്.
പത്തുവർഷമായി വാസന്തി മഠം പ്രവർത്തിക്കുന്നുണ്ട്. വീടിന്റെ മുറ്റത്ത് ശ്രീകോവിലും മണ്ഡപവും പൂജാ സാധനങ്ങളുമുണ്ട്. രാത്രിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ എത്തിച്ചാണ് മന്ത്രവാദമെന്ന് സമീപവാസികൾ പറഞ്ഞു. ചോദ്യംചെയ്യുന്നവരെ വാസന്തി ഭീഷണിപ്പെടുത്തും. അവരുടെ വീടിനു മുൻപിൽ എള്ളും പൂവും ഇട്ട ശേഷം നാല്പത്തൊന്നാം ദിവസം മരിച്ചു പോകുമെന്ന് പറയുമായിരുന്നു. പലരെയും ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തി. നാട്ടുകാർ മലയാലപ്പുഴ പൊലീസിൽ പലതവണ പരാതി നൽകിയിരുന്നു. അന്വേഷിക്കാനെത്തുന്ന പൊലീസുകാരെ ഇവർ അസഭ്യം പറഞ്ഞിരുന്നു. രാത്രിയിൽ ഇവിടെ നിന്ന് അലർച്ചയും നിലവിളിയും കേൾക്കാറുണ്ടായിരുന്നു. ഭർത്താവെന്ന പേരിൽ പലരും ഇവരോടൊപ്പം താമസിച്ചിരുന്നതായും പറയപ്പെടുന്നു. ദൂര സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ ചികിത്സ തേടി എത്തിയിരുന്നത്. ഫേസ്ബുക്കിലാണ് വാസന്തി മഠത്തിനു പ്രചാരം നൽകിവന്നത്.
മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന്
ഭഗവൽ സിംഗും ലൈലയും
കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചിട്ടില്ലെന്ന് കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിംഗും ഭാര്യയും ലൈലയും. കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു മാദ്ധ്യമങ്ങളോടുള്ള ഇവരുടെ പ്രതികരണം. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യപ്രതി ഷാഫി മൗനം പാലിച്ചു.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു മൂവരെയും ഇന്നലെ രാവിലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഭർത്താവിനെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നോയെന്ന ചോദ്യത്തോട് ലൈല പ്രതികരിച്ചില്ല. ഷാഫി മാത്രമാണോ ഇതിന് പിന്നിലെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. നരബലിക്ക് ശേഷം സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. മാംസം പാകം ചെയ്ത പാത്രവും മറ്റും കണ്ടെത്തി ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പത്തനംതിട്ടയിൽ കാണാതായ
11സ്ത്രീകളെപ്പറ്റി പുനരന്വേഷണം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്ന് 2017മുതൽ കാണാതായ 10 സ്ത്രീകളെപ്പറ്റി അന്വേഷണം പുനരാരംഭിക്കുന്നു. പദ്മയെയും റോസ്ലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫി വേറെയും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. 24മുതൽ 85 വയസു വരെയുള്ള സ്ത്രീകളെയാണ് ഈ കാലയളവിൽ കാണാതായത്.
പരാതി ലഭിച്ചിട്ടും ഇവരെപ്പറ്റി കാര്യമായി അന്വേഷണം നടന്നിരുന്നില്ല. നരബലി കേസിലെ പ്രതി ഷാഫി 2019 മുതലാണ് ഇലന്തൂരിൽ ഭഗവൽ സിംഗുമായി ബന്ധം സ്ഥാപിച്ചത്. അതിനു മുമ്പും ഷാഫി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് അഞ്ച് വർഷത്തെ തിരോധാന കേസുകൾ അന്വേഷിക്കുന്നത്.
എസ്.എച്ച്.ഒമാർക്കാണ് അന്വേഷണച്ചുമതല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, മഠങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. കാണാതായവരുടെ പേരിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
കാണാതായവർ
പന്തളം - റസീന (85)
പത്തനംതിട്ട - രത്നമ്മ (52)
ആറൻമുള - ക്രിസ്റ്റീനാൽ (26- തമിഴ്നാട് സ്വദേശി),രാജമ്മ(60)
സരസമ്മ (68)
മലയാലപ്പുഴ - ശ്രീകുമാരി (50)
ഏനാത്ത് - സുമതിയമ്മ (70)
തിരുവല്ല - തങ്കമ്മ മാധവൻ (75)
റാന്നി - രാജമ്മ (68), സുകുമാരി (68)
കോന്നി - സുനിത (24)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |