മണ്ണാർക്കാട്: നഗരസഭാ കൗൺസിലിൽ തീരുമാനിച്ച പോലെ നെല്ലിപ്പുഴ കവലയിലെ ഗാന്ധി പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന പ്രതിമയ്ക്ക് മഹാത്മാ ഗാന്ധിയുമായി രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. ബുധനാഴ്ച രാത്രിയിലാണ് പുതിയ പ്രതിമ സ്ഥാപിക്കൽ പ്രവൃത്തി നടന്നത്.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് നെല്ലിപ്പുഴ കവലയിൽ ആഗസ്റ്റിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. എന്നാൽ പ്രതിമയുടെ ഉയരക്കുറവും രൂപവുമെല്ലാം വിമർശനത്തിന് ഇടയാക്കി. പ്രതിമയ്ക്ക് മഹാത്മാ ഗാന്ധിയുടെ മുഖച്ഛായയില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. സി.പി.എം, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ വിമർശനവുമായി എത്തിയതോടെ പ്രതിമ സ്ഥാപിച്ചത് വിവാദത്തിലുമായി. നഗരസഭാ കൗൺസിൽ യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ഗൗരവമായ ചർച്ചയായി. കഴിഞ്ഞ താലൂക്ക് സമിതി യോഗത്തിൽ ഒക്ടോബർ പത്തിനകം പുതിയ ഗാന്ധി പ്രതിമ സ്ഥാപിക്കുമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടികൾ വേഗത്തിലായത്.
ആറര അടി ഉയരവും 250 കിലോ ഭാരവും
ആവശ്യമായ സമയം ലഭിക്കാതിരുന്നതിനാലാണ് നേരത്തെ സ്ഥാപിച്ച പ്രതിമയുടെ രൂപകൽപ്പനയിൽ പിഴവുകൾ സംഭവിക്കാനിടയായതെന്ന് ശിൽപ്പി മേലാർക്കോട് സ്വദേശി രാജൻ പറഞ്ഞു. നേരത്തെ അഞ്ചര അടി ഉയരമുള്ള പ്രതിമായായിരുന്നു സ്ഥാപിച്ചത്. പുതിയ പ്രതിമയ്ക്ക് ആറര അടി ഉയരവും 250 കിലോ ഭാരവുമുണ്ട്.
കോടതിയലക്ഷ്യമെന്ന് ദേശീയ പാത അധികൃതർ
എന്നാൽ പുതിയ ഗാന്ധി പ്രതിമ സ്ഥാപിച്ച നഗരസഭ നടപടി കോടതിയലക്ഷ്യമാണെന്ന നിലപാടുമായി ദേശീയ പാത വിഭാഗം രംഗത്തെത്തി. നേരത്തെ പ്രതിമ സ്ഥാപിച്ചത് ദേശീയ പാത വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണെന്നു ചൂണ്ടിക്കാട്ടി അനധികൃത നിർമ്മാണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി പുതിയ ഗാന്ധി പ്രതിമ അതേ സ്ഥലത്ത് സ്ഥാപിച്ച നഗരസഭ നടപടി കോടതിയലക്ഷ്യമാണെന്നാണ് ദേശീയ പാത അധികൃതർ പറയുന്നത്. ഈ ഹർജിയിൽ താൽക്കാലിക സ്റ്റേ നിലവിലുണ്ടെങ്കിലും കേസിൽ ഹിയറിംഗ് നടക്കാനിരിക്കുന്നതേയുള്ളു. ആ സാഹചര്യത്തിൽ പുതിയ പ്രതിമ അതേ സ്ഥലത്ത് തന്നെ സ്ഥാപിച്ച നടപടി കോടതിയലക്ഷ്യമായി വരും. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദേശീയ പാത അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |