തുടക്കം പേരൂർക്കടയിൽ
തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്‌മാർട്ട് ഗാർബേജ് ആപ്പ് സംവിധാനം നഗരത്തിൽ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പേരൂർക്കട വാർഡിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് മറ്റ് വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
മൂന്ന് മാസത്തിനുള്ളിൽ തന്നെ സംവിധാനം നഗരത്തിലെ എല്ലാ വീടുകളിലും നടപ്പാക്കാനാണ് നഗരസഭയുടെ ലക്ഷ്യം. ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിലിയിരുത്തുന്നതിന് മാത്രമായി സ്‌മാർട്ട് ഗാർബേജ് മോണറ്ററിംഗ് സംവിധാനമാണ് നഗരസഭ പുതുതായി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ശുചിത്വ പരിപാലന സമിതി ശക്തിപ്പെടുത്തും. ഇതിനുവേണ്ടി പരിചയസമ്പന്നരായവരെ ഉൾക്കൊള്ളിക്കാനാണ് തീരുമാനം. ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ, അഞ്ച് കോ ഓർഡിനേറ്റർമാർ, രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന നിലയിലാണ് സമിതി അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്.
സ്‌മാർട്ട് ഗാർബേജ് ആപ്പ്
ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവ, അജൈവ മാലിന്യങ്ങൾ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. കെൽട്രോണാണ് മൊബൈൽ ആപ്ലിക്കേഷന് ആവശ്യമായ വെബ് ബേസ്ഡ് പ്രോഗ്രാം തയ്യാറാക്കി മോണിറ്റർ ചെയ്യുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ സംസ്ഥാനത്ത് 300 ഗ്രാമപഞ്ചായത്തുകളിലും ആറ് കോർപ്പറേഷനുകളിലും 70 മുനിസിപ്പാലിറ്റികളിലുമാണ് മൊബൈൽ ആപ്പ് സജ്ജമാക്കുന്നത്.
നഗരത്തിൽ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ആദ്യഘട്ടത്തിൽ കെൽട്രോണിന് നഗരസഭ 24 ലക്ഷം രൂപ കൈമാറി. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകൾക്ക് നൽകുന്ന ക്യൂആർ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക. ഓരോ സ്ഥലത്തുനിന്ന് ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിൽ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങൾക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവർത്തനങ്ങളുടെ പുരോഗതി മനസിലാക്കാം. എൻ.എസ്.എസ് വോളന്റിയർമാർ വഴിയാണ് സർവേയും ക്യൂ.ആർ കോഡ് പതിക്കലും നടക്കുന്നത്. വീട് ഒന്നിന് 25 രൂപ നിരക്കിൽ വോളന്റിയർക്ക് നഗരസഭ നൽകണം.
മാലിന്യസംസ്കരണം ഹരിത കർമ്മസേനയ്ക്ക്
നൽകുന്നത് തീരുമാനമായില്ല
നഗരത്തിലെ മാലിന്യ സംസ്‌കരണം പൂർണമായി ഹരിതകർമ്മ സേനയെ ഏല്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. നിലവിൽ അജൈവ മാലിന്യമാണ് ഹരിതകർമ്മ സേന സ്വീകരിക്കുന്നത്. മാലിന്യ സംസ്കരണ സൗകര്യമില്ലാത്ത വീടുകളിലെ ജൈവ മാലിന്യം സ്വീകരിക്കുന്ന ചുമതല കൂടി ഭാവിയിൽ ഹരിതകർമ്മ സേനയെ ഏല്പിക്കാനുള്ള ആലോചനയിലാണ് നഗരസഭ. കിച്ചൺ ബിൻ പരിപാലനം ഏല്പിക്കാൻ നേരത്തെ ചർച്ചയുണ്ടായെങ്കിലും തുടർനടപടിയായില്ല. ഇവ ഹരിതകർമ്മസേനയെ ഏല്പിച്ചാൽ നഗരത്തിലെ മാലിന്യസംസ്കരണം സുഗമമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |