കോട്ടയം. വഴിയാത്രക്കാർക്കായി പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ നടപ്പാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതി വിശ്രമത്തിൽ. ഏറ്റവും അത്യാവശ്യമുള്ള ശൗചാലയമാവട്ടെ അടഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചതാണ് ടേക്ക് എ ബ്രേക്ക്. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ 77 തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായി 135 ടേക്ക് എ ബ്രേക്ക് പ്രൊജക്ടുകളാണ് ഉള്ളത്. നിലവിൽ 44 എണ്ണം പൂർത്തിയാക്കി 38 എണ്ണം തുറന്നെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ചുരുക്കം ചിലത് മാത്രം. 63 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.
കെട്ടിടം നിർമാണം പൂർത്തിയാക്കിയെങ്കിലും ഏറ്റെടുത്ത് നടത്താൻ ആളുകളെ കിട്ടാതായതും ശൗചാലയങ്ങളുടെ പ്ളംമ്പിംഗ്, വൈദ്യുതി കണക്ഷൻ എന്നിവ ലഭിക്കുന്നതിലെ തടസവും മറ്റും മൂലം ഇനിയും പലയിടത്തും പദ്ധതി നടപ്പാക്കാനായിട്ടില്ല. പുതുപ്പള്ളി, മണർകാട്, ചെമ്പ് ഉൾപ്പെടെയുള്ളിടങ്ങളിൽ പ്രവർത്തനം നിലച്ചു. ആളുകൾ കുറവുള്ള സ്ഥലങ്ങളിൽ പദ്ധതി തുടങ്ങിയതും തിരിച്ചടിയായി.
മൂന്നിനം ടേക്ക് എ ബ്രേക്ക്.
സ്ഥലലഭ്യത അനുസരിച്ച് ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ പ്രീമിയത്തിൽ നാല് ടോയ്ലറ്റ്, കോഫീ ഷോപ്പ്, റെസ്റ്റിംഗ് റൂം, ഫീഡിങ് റൂം എന്നിവയാണ്. സർക്കാർ വാഗ്ദാനം പ്രീമിയം ടേക്ക് എ ബ്രേക്കുകളായിരുന്നു. എന്നാൽ ജില്ലയിൽ കിടങ്ങൂർ, കരൂർ, ഉഴവൂർ എന്നിവിടങ്ങളിലാണ് പ്രീമിയം ടേക്ക് എ ബ്രേക്ക് ഉള്ളത്. കിടങ്ങൂരിലും ഉഴുവൂരിലും കുടുംബശ്രീയാണ് കോഫീ ഷോപ്പ് നടത്തുന്നത്. നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ കുടുംബശ്രീ നടത്തിയിരുന്ന കോഫി ഷോപ്പ് പൂട്ടി.
ആകെ ചെലവ് 13.85 കോടി.
ലക്ഷ്യങ്ങൾ
ഏതു സമയത്തും ഉപയോഗിക്കാവുന്ന സുരക്ഷിതമായ ശൗചാലയം.
യാത്രകളിൽ വിശ്രമിക്കാനും ക്ഷീണം മാറ്റാനും കോഫി ഷോപ്പുകൾ.
നാപ്കിൻ ഡിസ്ട്രോയർ, അജൈവമാലിന്യസംഭരണ സംവിധാനങ്ങൾ.
നന്നായി പ്രവർത്തിക്കുന്നത് 10 ഇടത്ത്.
ഈരാറ്റുപേട്ട നഗരസഭ (2), ടി.വി പുരം, മൂന്നിലവ് (2 വീതം), കുറവിലങ്ങാട്, കടുത്തുരുത്തി, നീണ്ടൂർ, ചിറക്കടവ്, ഞീഴൂർ, അകലകുന്നം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |