കൊച്ചി: നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ ഫെഡറൽ ബാങ്ക് 53 ശതമാനം വളർച്ചയോടെ 704 കോടി രൂപയുടെ ലാഭവും 33 ശതമാനം കുതിപ്പോടെ 1,212 കോടി രൂപയുടെ പ്രവർത്തനലാഭവും നേടി. രണ്ടും എക്കാലത്തെയും ഉയർന്ന പാദാധിഷ്‌ഠിത നേട്ടമാണ്. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 601 കോടി രൂപയും പ്രവർത്തനലാഭം 912 കോടി രൂപയും ആയിരുന്നു.
നിഷ്‌ക്രിയ ആസ്‌തിയും കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യതയും (പ്രൊവിഷൻസ്) വൻതോതിൽ കുറഞ്ഞതും സമ്പദ്‌പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതും മികച്ചനേട്ടം കുറിക്കാൻ കഴിഞ്ഞപാദത്തിൽ സഹായിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസ് 14.36 ശതമാനം ഉയർന്ന് 3.50 ലക്ഷം കോടി കവിഞ്ഞു. വായ്‌പകൾ 19.40 ശതമാനം ഉയർന്ന് 1.63 ലക്ഷം കോടി രൂപയും നിക്ഷേപം 9.97 ശതമാനം വർദ്ധിച്ച് 1.71 ലക്ഷം കോടി രൂപയുമായി. പ്രവർത്തനേതര വരുമാനം 23.97 ശതമാനം മുന്നേറി 610 കോടി രൂപയിലെത്തി.
പ്രവാസിനിക്ഷേപം സ്വീകരിക്കുന്നതിൽ ഏറ്റവും മുന്നിലുള്ള ഫെഡറൽ ബാങ്കിന് ഈയിനത്തിലെ വിപണിവിഹിതം 22.01 ശതമാനമാണ്. ബാങ്കിന്റെ മൊത്തം ഇടപാടിൽ 89 ശതമാനവും ഡിജിറ്റലാണ്. ഉപസ്ഥാപനമായ ഫെഡ്‌ഫിനയുടെ പ്രാരംഭ ഓഹരിവില്പനയ്ക്ക് ഒരുവർഷത്തെ സാവകാശമുണ്ടെന്നും ഉചിതമായ സമയത്ത് ഐ.പി.ഒ നടത്തുമെന്നും ശ്യാം ശ്രീനിവാസൻ പറഞ്ഞു.
കിട്ടാക്കടത്തിൽ വൻകുറവ്
കഴിഞ്ഞപാദത്തിൽ മൊത്തം നിഷ്‌ക്രിയആസ്‌തി (ജി.എൻ.പി.എ) 3.24 ശതമാനത്തിൽ നിന്ന് 24 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ 2.46 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയആസ്‌തി (എൻ.എൻ.പി.എ) 1.12 ശതമാനത്തിൽ നിന്ന് 34 പാദങ്ങളിലെ താഴ്‌ചയായ 0.78 ശതമാനത്തിലേക്കും കുറഞ്ഞത് ഫെഡറൽ ബാങ്കിന് നേട്ടമായി.
ഓഹരിയിൽ മുന്നേറ്റം
മികച്ച പ്രവർത്തനഫലത്തിന്റെ പിൻബലത്തിൽ ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്നലെ റെക്കാഡ് മുന്നേറ്റം നടത്തി. വ്യാപാരത്തിനിടെ ഒരുവേള മൂല്യം 6 ശതമാനത്തോളം മുന്നേറി 131.90 ശതമാനം വരെയെത്തി. വ്യാപാരാന്ത്യം മൂല്യം 130.35 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |