തിരുവനന്തപുരം: ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കുന്ന ട്രാൻസ്ജെൻഡർ കലോത്സവത്തോടനുബന്ധിച്ച് ഫ്ലാഷ് മോബും വിളംമ്പര ഘോഷയാത്രയും നടന്നു. 'നമ്മളിൽ ഞങ്ങളുണ്ട്" എന്ന ഫെസ്റ്റിന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരുന്നു ഇവ അരങ്ങേറിയത്. സ്വന്തം സ്വത്വം പുറത്തുകാണിക്കാൻ കൊതിക്കുന്നവർ നേരിടുന്ന അതിക്രമത്തിന്റെ നേർക്കാഴ്ചയാണ് ഫ്ലാഷ് മോബിന്റെ ഇതിവൃത്തമായത്. വർണ്ണപ്പകിട്ട് എന്ന് പേരിട്ടിരിക്കുന്ന കലോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപ്പേരാണ് പങ്കെടുക്കുന്നത്. ഘോഷയാത്ര മ്യൂസിയം പരിസരത്തുവച്ച് മന്ത്രി ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സാമൂഹിക പരിരക്ഷയ്ക്കൊപ്പം സർഗാത്മക വേദികളൊരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. മനുഷ്യ സ്‌നേഹത്തിലൂടെയും മാനവികതയിലൂടെയും ട്രാൻസ്‌ജെൻഡർ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി പറഞ്ഞു. ഘോഷയാത്ര യൂണിവേഴ്സിറ്റി കോളേജിൽ സമാപിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന, അഡിഷണൽ ഡയറക്ടർ ജലജ തുടങ്ങിയവർ പങ്കെടുത്തു.
വർണ്ണപ്പകിട്ട് ഇന്ന്
സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവമായ വർണ്ണപ്പകിട്ട് ഇന്ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ്, മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച എട്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കും. ഇന്നും നാളെയുമായി അയ്യങ്കാളി ഹാൾ, യൂണിവേഴ്സിറ്റി കോളേജ് എന്നീ വേദികളിലായി 21 മത്സര ഇനങ്ങളിൽ 250 പ്രതിഭകൾ മാറ്റുരയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |