മാഹി: മതമൈത്രിയുടേയും മാനവ സ്‌നേഹത്തിന്റെയും സന്ദേശവുമായി മാഹി സെന്റ് തെരേസാ ദേവാലയത്തിലെ പെരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ രഥഘോഷയാത്ര ഇന്നലെ സന്ധ്യക്ക് നടന്നു. നഗരവീഥികൾക്ക് വർണ്ണദീപ്തി ചൊരിഞ്ഞും മനുഷ്യമനസ്സുകളിൽ ആത്മീയതയുടെ നക്ഷത്ര ദീപങ്ങൾ തെളിയിച്ചും വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപ്പവും വഹിച്ചുള്ള രഥഘോഷയാത്രയിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഇന്നലെ വൈകീട്ട് മയ്യഴിയിൽ അണിനിരന്നത്.
മയ്യഴി നഗരവീഥികളാകെ സന്ധ്യയോടെ മാതാവിനെക്കുറിച്ചുള്ള സ്തുതിഗീതങ്ങളിൽ നിറഞ്ഞു. മയ്യഴിയുടെ വിണ്ണും, മണ്ണും മാതൃവാത്സല്യത്തിന്റെ അനുഗ്രഹവർഷങ്ങളിൽ ആത്മനിർവൃതി കൊണ്ടു. ജമന്തിപ്പൂക്കൾ കൊണ്ടലംകൃതമായമായ തേരിൽ മയ്യഴിയമ്മയെ എഴുന്നള്ളിക്കുന്നത് കാണാനും, അനുഗ്രഹം നേടാനുമായി വിശ്വാസ സമൂഹം ദേവാലയത്തെ പൊതിയുകയായിരുന്നു.
ഇന്ന് പുലർച്ചെ ദേവാലയത്തിന് മുന്നിൽ നടക്കുന്ന ശയനപ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. ഇന്ന്
വൈകീട്ട് അഞ്ച് മണിക്ക് മേരി മാതാ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന മാനവസ്‌നേഹ സംഗമത്തിൽ കോഴിക്കോട് വികാരി ജനറൽ ജെൻസൻ പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എംഎൽഎ .ഉദ്ഘാടനം ചെയ്യും. റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണ ,പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് സംസാരിക്കും..
പ്രധാന ആഘോഷ ചടങ്ങുകൾ ഇതോടെ അവസാനിച്ചുവെങ്കിലും, ഒക്ടോബർ 22 വരെ പെരുന്നാൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |