കോഴിക്കോട്: അനധികൃത റേഷൻ കാർഡ് ഉടമകളെ കണ്ടെത്തുന്നതിനായിള്ള 'ഓപ്പറേഷൻ യെല്ലോ' കോഴിക്കോട് താലൂക്കിൽ ശക്തം. ഈ മാസം ഇതുവരെ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ നൂറോളം കാർഡുകളാണ് പിടിച്ചെടുത്തത്. ഇന്നലെ മാത്രം 33 കാർഡുകൾ പിടിച്ചെടുത്തു. കാർഡ് ഉടമകൾ സ്വയമേവ മുൻഗണന കാർഡുകൾ സപ്ലൈ ഓഫീസിൽ സമർപ്പിക്കുന്നുമുണ്ട്.
കോഴിക്കോട് താലൂക്കിലെ നരിക്കുനി, മടവൂർ പഞ്ചായത്തുകളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ച മൂന്ന് എ.എ.വൈ.കാർഡുകൾ, 25 മുൻഗണനാ കാർഡുകൾ, അഞ്ച് സ്റ്റേറ്റ് സബ്‌സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കാർഡുടമകൾക്ക് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില അടയ്ക്കുവാൻ നോട്ടീസ് നൽകി. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ.സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാലുചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്‌സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി.
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി പൊതുജനപങ്കാളിത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് 9188527301 നമ്പറിലോ 1967 ടോൾ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
താലൂക്ക് സപ്ലൈ ഓഫീസർ എം. സാബുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ സീന.പി.ഇ., റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഷെദീഷ് സി.കെ, നിഷ വി.ജി., ജീവനക്കാരായ മഞ്ജുള പി.സി, മനുപ്രകാശ്, മൊയ്തീൻകോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |