@ പിടിയിലായത് നിരവധി ലഹരിക്കടത്ത് കേസിലെ പ്രതി
കോഴിക്കോട് : കക്കോടിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (31) നെയാണ് കോഴിക്കോട് സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 11ന് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് എടവണ്ണപാറയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ കൂട്ടു പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും നേരത്തെ പിടികൂടിയിരുന്നു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറും കണ്ടെത്തുകയുണ്ടായി. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാൾ വിദേശത്തേക്ക് കടക്കുകയും ഷാഹുൽ ഹമീദ് ഒളിവിൽ പോവുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഷാഹുൽ ഹമീദ് രാമനാട്ടുകര ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തും നിരവധി മോഷണ, ലഹരിമരുന്ന് കേസിലെ പ്രതിയുമായ നുബിൻ അശോകിനൊപ്പം പിടിയിലായത്. നുബിൻ അശോകിനെ ഫറോക്ക് പൊലീസിന് കൈമാറി. ഇയാൾക്കെതിരെ നിരവധി വാറണ്ട് നിലവിലുണ്ട്. തന്റെ സുഹൃത്തിന്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ ലഭിച്ചതെന്ന് ഹമീദ് പൊലീസിനോട് പറഞ്ഞു.
അന്വേഷണ സംഘത്തിൽ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, അർജുൻ എ.കെ, രാകേഷ് ചൈതന്യം, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സജി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ് നന്മണ്ട, ശ്രീരാഗ്.എസ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |