ന്യൂഡൽഹി: ആണവ അന്തർവാഹിനിയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ(എസ്.എൽ.ബി.എം) വിജയകരമായി വിക്ഷേപിച്ച് പ്രതിരോധ രംഗത്ത് ഇന്ത്യ മറ്റൊരു നേട്ടം കരസ്ഥമാക്കി. ഇന്നലെ ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ് അരിഹന്ത് ക്ളാസ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിൽ കൃത്യമായി പതിച്ചു. ഇവയ്‌ക്ക് ചൈനയിലെയും പാകിസ്ഥാനിലെയും ലക്ഷ്യത്തിലെത്താൻ ശേഷിയുണ്ട്.
യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ബാലിസ്റ്റിക് മിസൈലുകൾ ഘടിപ്പിച്ച ആണവ അന്തർവാഹിനികൾ ഉള്ള ലോകത്തിലെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.
പരീക്ഷണം മിസൈലുകളുടെ പ്രവർത്തനവും സാങ്കേതിക മികവും തെളിയിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏത് മിസൈലാണ് വിക്ഷേപിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയുടെ അന്തർവാഹിനി ബാലിസ്റ്റിക് മിസൈലുകൾ:
കെ-15(750 കിലോമീറ്റർ പരിധി, ഒരു ടൺ ഭാരമുള്ള പോർമുന വഹിക്കും),
കെ-4( 3,500 കിലോമീറ്റർ പരിധി, രണ്ട് ടൺ ഭാരമുള്ള പോർമുന വഹിക്കും, ചൈനയെ ലക്ഷ്യമിട്ടുള്ളത്)
ഐ.എൻ.എസ് അരിഹന്ത് ക്ളാസ് അന്തർവാഹിനി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി. 6000 ടൺ ഭാരം, വിശാഖപട്ടണം കപ്പൽശാലയിൽ നിർമ്മിച്ച് 2009 ജൂലായിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൺ കൗർ കമ്മിഷൻ ചെയ്‌തു. 12 കെ-15 മിസൈലുകളും നാല് കെ-4 മിസൈലുകളും ഘടിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |