കോന്നി : മലയാലപ്പുഴ വാസന്തിയമ്മ മഠത്തിലെ മന്ത്രവാദിനി വാസന്തി ചൂരൽ പ്രയോഗത്തിലൂടെയും അസഭ്യവർഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ആഭിചാരക്രിയകൾ നടത്തിയിരുന്നത്. വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്. ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് കഴിഞ്ഞിരുന്ന വാസന്തിയെ പലർക്കും ഭയമായിരുന്നു. പലപ്പോഴും ബനിയനും ബർമുഡയുമായിരുന്നു ഇവരുടെ വേഷം. പൂജകൾക്കായി വരുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയ ശേഷം അസഭ്യവർഷം നടത്തും. തുടർന്നാണ് ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ചൂരൽപ്രയോഗം. സ്വയം ദൈവമാണ് എന്ന് പറയുന്ന വസന്തിയുടെ അസഭ്യവർഷം കേട്ടാണ് അയൽവാസികൾ ഉറക്കമുണരുന്നത്. തന്റെ ദേഹത്തു ഒരുശക്തി കയറുമെന്നും ആ ശക്തിയാണ് അസഭ്യം പറയുന്നതും ബാധ മാറ്റുന്നതെന്നുമാണ് വാസന്തി പറയുന്നത്. ഒരിക്കൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നാടുവിട്ടുപോയ ഇവർ വീണ്ടും ഇവിടെ തിരികെയെത്തുകയായിരുന്നു. ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഇവർ ഭീഷണിപെടുത്തിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെനിന്ന് അലർച്ചയും നിലവിളിയും പതിവായി കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. മുൻപ് ഇവിടെ താമസിച്ചിരുന്ന ചെറുപ്പക്കാരനെ കാണാതായതായും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |