ജയവാഡ (ആന്ധ്ര): പഴയ സോവിയറ്റ് നാടിന്റെ ഓർമ്മകളിൽ ഇപ്പോഴും രോമാഞ്ചം കൊള്ളുന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ, വിജയവാഡ ഹനുമാൻപേട്ടിലെ കാഴ്ച ത്രസിപ്പിക്കുന്നതാണ്. ഇവിടെ സോവിയറ്റ് വിപ്ലവ സ്മരണകൾ ജ്വലിച്ച് നിൽക്കുന്നത് ലെനിന്റെ പ്രതിമയിലൂടെ.
സി.പി.ഐ സംസ്ഥാന കൗൺസിൽ ആസ്ഥാന മന്ദിരമായ ലെനിൻ സെന്ററിന് തൊട്ടടുത്തായി റോഡരികിൽ കാണുന്ന ലെനിൻ പ്രതിമ പഴയ സോവിയറ്റ് യൂണിയൻ സമ്മാനിച്ചതാണ്. അതിനോട് ചേർന്ന് മാർക്സും ഏംഗൽസും ഒരുമിച്ച് നിൽക്കുന്ന പ്രതിമകളും കാണാം. ഇന്ത്യൻ നഗരങ്ങളിലെവിടെയുമില്ലാത്ത കാഴ്ച. സി.പി.ഐയുടെ 24ാം പാർട്ടി കോൺഗ്രസിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികൾക്ക് ഈ പ്രതിമകൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാവും..
വിജയവാഡ മുനിസിപ്പാലിറ്റി കോർപ്പറേഷനായി മാറിയ ശേഷമുണ്ടായ ആദ്യ തിരഞ്ഞെടുപ്പിൽ അധികാരമേറിയത് സി.പി.ഐയും സി.പി.എമ്മും ചേർന്നായിരുന്നു. 1987ൽ. അക്കാലം ഇന്തോ- സോവിയറ്റ് സാംസ്കാരിക ബന്ധം ഊഷ്മളമായിരുന്നു.
നഗര പിതാവിന്റെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ പ്രതിനിധികൾ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു. വിപ്ലവ നേതാവ് ലെനിന്റെ പ്രതിമ നഗരത്തിൽ സ്ഥാപിക്കാനുള്ള ആഗ്രഹം സോവിയറ്റ് ഭരണകൂടത്തെ അറിയിച്ചു. അവർ പ്രതിമ നിർമ്മിച്ച് വിജയവാഡയിൽ എത്തിക്കുകയായിരുന്നു.
സോവിയറ്റ് യൂണിയൻ നേതാവായിരുന്ന വി. ഷെവ്ചെങ്കോ 1987 ആഗസ്റ്റ് രണ്ടിന് പ്രതിമ അനാവരണം ചെയ്തു. സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടും സി.പി.ഐ ജനറൽ സെക്രട്ടറിയായിരുന്ന സി. രാജേശ്വര റാവുവും പങ്കെടുത്തു.ഒരു വർഷത്തിന് ശേഷമാണ് കോർപ്പറേഷൻ തൊട്ടപ്പുറത്തായി മാർക്സിന്റെയും ഏംഗൽസിന്റെയും പ്രതിമകൾ സ്ഥാപിച്ചത്. വിജയവാഡയിൽ പിന്നീട് ഇരു കമ്യൂണിസ്റ്റ് പാർട്ടികളും അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും, ലെനിനും മാർക്സും ഏംഗൽസും ഇവിടെ തലയുയർത്തി നിൽക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അവിടെയുള്ള ലെനിൻ പ്രതിമകളെല്ലാം പിഴുതെറിയപ്പെട്ടിട്ടും, വിജയവാഡ സോവിയറ്റ് സ്മരണകൾ കാത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |