ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. അതേസമയം ഹിമാചലിനൊപ്പം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചില്ല. ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം 17ന് വരും. 25 വരെ പത്രിക സമപ്പിക്കാം. 27നാണ് സൂക്ഷ്‌മ പരിശോധന. 29 വരെ പത്രിക പിൻവലിക്കാം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പാണ് രാഷ്‌ട്രീയ കക്ഷികൾ ഹിമാചലിൽ നടത്തുന്നത്. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും നാട്ടിൽ അധികാരം നിലനിറുത്തേണ്ടത് ബി.ജെ.പിക്ക് അഭിമാന പ്രശ്‌നമാണ്. 2017ൽ പാർട്ടിയെ നയിച്ച പ്രേംകുമാർ ധുമാൽ സുജൻപൂരിൽ തോറ്റപ്പോഴാണ് ജയ്‌റാം താക്കൂർ മുഖ്യമന്ത്രിയായത്. തുടർന്ന് ധുമാലുയർത്തിയ വിമതനീക്കങ്ങളും ഭരണവിരുദ്ധ വികാരവും ബി.ജെ.പിക്ക് തലവേദനയാണ്.
അതേസമയം ഉപതിരഞ്ഞെടുപ്പിൽ മണ്ഡി ലോക്‌സഭാ സീറ്റിലും, ആർക്കി, ഫത്തേപൂർ, ജുബ്ബാൽ-കോട്ഖായ് നിയമസഭാ സീറ്റുകളിലും വിജയിച്ച കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. കൂടാതെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഖിമി റാമിനെ പാളയത്തിലെത്തിച്ചും കോൺഗ്രസ് ഞെട്ടിച്ചു. എന്നാൽ വർക്കിംഗ് പ്രസിഡന്റും മുൻ മന്ത്രിയുമായ ഹർഷ് മഹാജൻ ബി.ജെ.പിയിൽ പോയത് തടയാൻ കോൺഗ്രസിനായില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തരമന്ത്രി അമിത്ഷായുടെയും റാലികളോടെ ബി.ജെ.പി പ്രചാരണം തുടങ്ങി. കോൺഗ്രസിനായി പ്രിയങ്കാഗാന്ധി ഇന്നലെ പ്രചാരണത്തിനിറങ്ങിയിരുന്നു. മുൻമുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിൽ നേതൃദാരിദ്ര്യമുണ്ട്. മുതിർന്ന നേതാവ് സുഖ്‌വിന്ദർ സിംഗ് സുഖുവിനാണ് മുൻതൂക്കം.
രാകേഷ് സിംഗ്‌ളയിലൂടെ നേടിയ സിംല മണ്ഡലം നിലനിറുത്താനും ശക്തി കൂട്ടാനും ലക്ഷ്യമിട്ട് സി.പി.എം 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ത്രികോണ പോരാട്ടത്തിനായി ശക്തമായി രംഗത്തുള്ള ആം ആദ്‌മി പാർട്ടി തൊഴിലില്ലായ്‌മ വേതനവും ആറു ലക്ഷം തൊഴിലും വാഗ്‌ദാനം ചെയ്‌ത് നാലു സ്ഥാനാത്ഥികളെയും പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനുമാണ് ആപ്പിന്റെ തുറുപ്പുചീട്ട്.
ഗുജറാത്ത് തീയതി ദീപാവലിക്ക് ശേഷം?
2023 ഫെബ്രുവരിയിൽ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന ഗുജറാത്തിൽ ഒക്‌ടോബർ അവസാന വാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഹിമാചലിൽ നവംബർ 12ന് വോട്ടെടുപ്പും ഡിസംബർ എട്ടിന് വോട്ടെണ്ണലും വച്ചതിലൂടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇടയ്‌ക്കുണ്ടാകുമെന്ന സൂചനയും നൽകുന്നുണ്ട്. എന്നാൽ പെരുമാറ്റച്ചട്ടം വൈകുന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നേട്ടമാണ്. ചട്ടമനുസരിച്ച് ഒരു ഫലം മറ്റൊന്നിനെ ബാധിക്കാതിരിക്കാൻ കുറഞ്ഞത് 30 ദിവസം മതിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ശൈത്യം കടുക്കും മുൻപ് ഹിമാചൽ വോട്ടെടുപ്പ് നടത്തണം. ഹിമാചലിലെ മാതൃകാ പെരുമാറ്റച്ചട്ടം 57 ദിവസത്തേക്ക് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിമാചൽ പ്രദേശ് കക്ഷി നില
ആകെ സീറ്റ്: 68, കേവല ഭൂരിപക്ഷം 35
ബി.ജെ.പി: 43
കോൺഗ്രസ്: 22
സി.പി.എം: 1
സ്വതന്ത്രർ: 2
ആകെ വോട്ടർമാർ: 55,07,261
പുരുഷ വോട്ടർമാർ: 27,80,208
സ്ത്രീ വോട്ടർമാർ: 27,27,016
ട്രാൻസ്ജെൻഡർ: 37
ഗുജറാത്ത്: തിര. കമ്മിഷന്
എതിരെ കോൺഗ്രസ്
ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെഗാ വാഗ്ദാനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും സൗകര്യമൊരുക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിമാചൽ പ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്ത് സന്ദർശിച്ച പ്രധാനമന്ത്രി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. ദീപാവലിക്ക് ശേഷം ഗുജറാത്ത് തിയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.ആറു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് പ്രഖ്യാപിക്കുന്ന പതിവുള്ളതിനാൽ ഇന്നലെ ഹിമാചലിനൊപ്പം ഗുജറാത്ത് തിയതിയും പ്രതീക്ഷിച്ചിരുന്നു. നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമായി ഗുജറാത്ത് തിരഞ്ഞെടുപ്പും നടന്നേക്കും. രണ്ടിടത്തെയും ഫലപ്രഖ്യാപനം ഒന്നിച്ചാകും.ഇത്തവണ ഗുജറാത്തിന്റെയും ഹിമാചൽ പ്രദേശിന്റെയും കാലാവധി അവസാനിക്കുന്നതിന് 40 ദിവസത്തെ ഇടവേളയുണ്ടെന്നും, ചട്ടപ്രകാരം ഒരു ഫലം മറ്റൊന്നിനെ ബാധിക്കാതിരിക്കാൻ 30 ദിവസം മതിയാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |