കൊച്ചി: ടൂറിസ്റ്റ്ബസുകൾ ഡി.ജെ ഫ്ലോറുകളല്ലെന്നും ഫ്ലാഷ് ലൈറ്റുകൾ, വാഹനത്തിന്റെ ഇരുവശങ്ങളിലും പിന്നിലും റിഫ്ലക്ടറുകൾ, ശബ്ദമലിനീകരണമുണ്ടാക്കുന്ന സ്പീക്കറുകൾ എന്നിവ ഘടിപ്പിക്കുന്നത് സുരക്ഷാവീഴ്ചയാണെന്നും ഹൈക്കോടതിയുടെ വിമർശനം.
അഞ്ചു കുട്ടികളടക്കം ഒമ്പതു പേർ മരിച്ച വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉള്ളിൽ അലങ്കാര ലൈറ്റുകൾ പാടില്ല. വനമേഖലകളിൽ ഇത്തരം വാഹനങ്ങൾ മൃഗങ്ങളുടെ സ്വൈരവിഹാരത്തെ ബാധിക്കും. സീറ്റുകളും ഡോറുകളും ചട്ടപ്രകാരമാകണം. ബസിൽ എത്ര സീറ്റുണ്ടോ അത്രയും യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ.
അദ്ധ്യാപകർക്കും വീഴ്ച
വിനോദയാത്ര പോകുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അദ്ധ്യാപകർക്ക് മുഖ്യ പങ്കുണ്ട്. ആർഭാടമുള്ള ബസുകൾ കുട്ടികൾ തെരഞ്ഞെടുക്കുമ്പോൾ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത അവർ പാലിച്ചില്ല. ശബരിമല സീസണിലടക്കം അപകടങ്ങൾ കൂടുന്നത് ഒഴിവാക്കാൻ കോടതി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നില്ല.
വിദേശത്തു നിന്ന് വാഹനങ്ങൾ നിശ്ചിത കാലത്തേക്ക് കൊണ്ടുവരാനുള്ള 'കാർനെറ്റ്' സംവിധാനത്തിലൂടെ എത്തിക്കുന്ന വാഹനങ്ങളിലും മാറ്റങ്ങൾ വരുത്തുന്നുണ്ടോയെന്ന് അന്വേഷിക്കണം. എൻജിനീയറിംഗ് കോളേജുകളിലെ വാഹന എക്സ്പോകളിൽ ഇവ പ്രദർശിപ്പിക്കുന്നത് നിയമപരമാണോയെന്നും നോക്കണം. കാർനെറ്റ് വാഹനങ്ങളുടെ വിവരങ്ങളും അറിയിക്കണമെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |