കോന്നി : മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു കുട്ടികളെ ആഭിചാരക്രിയകൾക്ക് വിധേയയാക്കിയ മന്ത്രവാദിനി വാസന്തി പൂർവ്വാശ്രമത്തിൽ ശോഭനാതിലക് ആയിരുന്നു. മുൻപ് മെഴുവേലിയിൽ താമസിക്കുമ്പോൾ പ്രദേശവാസികളുമായി കലഹങ്ങളും പതിവായിരുന്നു. ഇവർ പലർക്കുമെതിരെ പരാതിയും നൽകിയിട്ടുണ്ട്. കുമ്പഴ സ്വദേശിനിയായ ഇവർ മുൻപ് മല്ലശേരിയിലും ഏലിയറയ്ക്കലിലും ആശ്രമങ്ങൾ സ്ഥാപിച്ചിരുന്നു. പതിനഞ്ചുവർഷങ്ങൾക്ക് മുൻപാണ് ശോഭനാതിലകും ഭർത്താവും രണ്ടു ആൺമക്കളും കൂടി മെഴുവേലിയിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്. പിന്നീട് ആ വീട് വിലയ്ക്ക് വാങ്ങി. അക്കാലത്ത് ഇവരുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടുകാരുമായി അടിപിടിയും ബഹളവുമുണ്ടായി. ചിലർ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചു ആറു പേർക്കെതിരെ ഇവർ പരാതിയും നൽകി. വിവരമറിഞ്ഞു നാട്ടിലെത്തിയ ഭർത്താവ് ഇവരുടെ കഥകൾ കേട്ട് ഞെട്ടി. പൊലീസ് സഹായത്തോടെ വീട്ടിൽ നിന്ന് ഇറക്കി. വീട് വിറ്റ ഭർത്താവ് രണ്ടു മക്കളെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. ശോഭന സ്വദേശമായ കുമ്പഴയിലേക്കും മടങ്ങി. തുടർന്ന് ഏലിയറക്കലിൽ ആശ്രമം തുടങ്ങിയ ശോഭന നാട്ടുകാരെ ഇവിടേക്ക് ആകർഷിച്ചു. പിന്നീട് പേരുമാറ്റി വാസന്തിയമ്മയായി. കൂടോത്രം ചെയ്യാനും ആഭിചാര കർമ്മങ്ങൾക്കും നിരവധ പേർ ഇവിടെയെത്തി. വരുമാനം കൂടിയതോടെ പണം പലിശയ്ക്ക് കൊടുക്കാൻ തുടങ്ങി. പണപ്പിരിവിനായി ഇവർക്ക് ഗുണ്ടകൾ ഉണ്ടായിരുന്നതായും വിവരലമുണ്ട്. അങ്ങനെ പണം നൽകിയ ഒരാളിൽ നിന്നാണ് പൊതീപ്പാട്ടെ വീട് ഇവർ കൈക്കലാക്കിയത്. ചൊവ്വ,വെള്ളി ദിവസങ്ങളിൽ ഇവിടെ ദൂരെസ്ഥലങ്ങളിൽ നിന്ന് നിരവധി ഭക്തമാർ എത്തി. ഇതിനിടെ പൊതിപാട്ടെ അയൽവസികളുമായി പലതവണ കലഹങ്ങളുണ്ടായി. പരിസരവാസികളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് പലരും പൊലീസിൽ പരാതിനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |