മാവേലിക്കര: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അനുജനും ഭാര്യയും മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 4 പേർക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൈപ്പള്ളിൽ വീട്ടിൽ കുഞ്ഞുമോൻ ളൂഷസിനെ (65) കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ് വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൈപ്പള്ളിൽ വീട്ടിൽ ശൗരിയാർ എന്ന സേവ്യർ (65), ഭാര്യ വിലാസിനി (60), മക്കളായ അപ്പുണ്ണി എന്ന ഷൈബു (38), ഷിബു (38) എന്നിവർക്കാണ് ശിക്ഷ. അപ്പുണ്ണി കരുവാറ്റയിലെ ബാങ്ക് കവർച്ച കേസിൽ പ്രധാന പ്രതിയാണ്. 2015 ജനുവരി 15ന് വൈകിട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിയൂരിൽ മീൻകച്ചവടം നടത്തിയിരുന്ന വിലാസിനിയെ കുഞ്ഞുമോൻ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. കുഞ്ഞുമോന്റെ വീട്ടിലെത്തിയ സേവ്യറും ഭാര്യയും മക്കളും ചേർന്ന് ചവിട്ടിയും സൈക്കിൾ പമ്പുകൊണ്ട് അടിച്ചും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴത്തുക കുഞ്ഞുമോന്റെ കുടുംബത്തിന് നൽകണം. മാവേലിക്കര സി.ഐ ആയിരുന്ന ജോസ് മാത്യുവാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സന്തോഷ്, ഇ.നസറുദ്ദീൻ, സരൺ ഇടിക്കുള എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |