ഒറ്റപ്പാലം: പതിനേഴുകാരിയെ മദ്യവും മയക്കുമരുന്നും നൽകി പലയിടത്തായി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് 14 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. ജൂൺ 21 മുതൽ ആഗസ്റ്റ് നാല് വരെയുള്ള കാലയളവിൽ തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ നാല് ജില്ലകളിലായാണ് പീഡനം നടന്നത്. എം.ഡി.എം.എ, കഞ്ചാവ്, മദ്യം എന്നിവ നൽകി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലായി 14 പേർ പീഡിപ്പിച്ചെന്നാണ് കേസ്. പതിനാല് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഇവരിൽ പലരും മുങ്ങിയതായും പറയുന്നു.
ജൂണിലാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്നും കുട്ടിയെ അടുത്തിടെ കണ്ടെത്തിയിരുന്നു.
തുടർന്നാണ് പെൺകുട്ടി പീഡന പരമ്പര പൊലീസിനോട് വെളിപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന് മുൻപിലും പീഡനം സംബന്ധിച്ച് പൊലീസിന് നൽകിയ മൊഴി പെൺകുട്ടി ആവർത്തിച്ചു.
പോക്‌സോ കേസുകൾ ഓരോന്നും പീഡനം നടന്ന അതത് സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറുമെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടി പാലക്കാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |