ന്യൂഡൽഹി: മദ്ധ്യപ്രദേശ് പി.സി.സി ഒരുക്കിയ സ്വീകരണം തന്റെ പ്രചാരണത്തിലെ ആദ്യ അനുഭവമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനാർത്ഥി ഡോ. ശശി തരൂർ. മല്ലികാർജ്ജുന ഖാർഗെയ്‌ക്കായി പാർട്ടി സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും തന്നെ പിന്തുണക്കാൻ മുതിർന്ന നേതാക്കൾ വരുന്നില്ലെന്നും പാരാതിയുള്ള തരൂരിനെ ഭോപ്പാലിൽ സ്വീകരിക്കാൻ പി.സി.സി അദ്ധ്യക്ഷൻ കമൽനാഥ്, പ്രതിപക്ഷ നേതാവ് ഗോബിന്ദ് സിംഗ് എന്നിവരെത്തി.
പ്രചാരണം തുടങ്ങിയ ശേഷം ആദ്യമായാണ് മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്ന് തരൂരിന് അനുകൂലമായ പ്രതികരണമുണ്ടായത്. പി.സി.സിയിലെ പ്രചാരണ യോഗത്തിന് ഏറെ ആളുകളെത്തിയതിൽ സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. പാർട്ടിയെക്കുറിച്ചുള്ള തരൂരിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയും സംഘടിപ്പിച്ചു. തുടർന്നുള്ള പത്രസമ്മേളനത്തിലും ഹാൾ നിറഞ്ഞിരുന്നു. സഹപ്രവർത്തകരുടെ അനുകൂല പ്രതികരണത്തിൽ നന്ദിയുണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
സ്ഥിരതയ്‌ക്ക് ഖാർഗെ വരണമെന്ന് തിവാരി
പാർട്ടിക്ക് സ്ഥിരത നൽകാൻ കഴിയുന്ന നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് മനീഷ് തിവാരി പറഞ്ഞു. എല്ലാ വസ്തുതകളും പരിഗണിക്കുകയും നിഷ്പക്ഷമായി വിലയിരുത്തയും ചെയ്‌താൽ 50 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഖാർഗെയിലൂടെ പാർട്ടിക്ക് നല്ല ഭാവിയുണ്ടാകുമെന്ന് മനസിലാകും. സ്ഥിരതയാണ് കോൺഗ്രസിനാവശ്യം.
പാർട്ടി പ്രവർത്തനരീതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പായ ജി-23ന്റെ ഭാഗമായിരുന്നു തിവാരി. എന്നാൽ ഗ്രൂപ്പിൽ അംഗമായിരുന്ന തരൂരിനെ നേതാക്കൾ പിന്തുണയ്‌ക്കുന്നില്ല. ഖാർഗെയുടെ നാമനിർദ്ദേശ പത്രിക ഒപ്പിട്ടവരിൽ ഒരാളാണ് തിവാരി.
പ്രതിപക്ഷത്ത് കോൺഗ്രസിനെ ശക്തമാക്കാൻ ഖാർഗെയ്‌ക്ക് കഴിയുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. നല്ല വ്യക്തിത്വമുള്ള പരിചയസമ്പന്നനായ നേതാവാണ് ഖാർഗെ. നീണ്ട അനുഭവപരിചയമുള്ളവൻ കോൺഗ്രസ് അദ്ധ്യക്ഷനാകണം. നേതാക്കളുമായുള്ള ബന്ധവും നിർണായകമാണ്. അതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഗെലോട്ട് പറഞ്ഞു.
ഭാരത് ജോഡോ ക്യാമ്പിൽ രാഹുൽ അടക്കം 46 വോട്ടർമാർ
17ന് നടക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അടക്കം 46 വോട്ടർമാർ ഭാരത് ജോഡോ ക്യാമ്പിൽ തയ്യാറാക്കുന്ന ബൂത്തിലാകും വോട്ടു ചെയ്യുക. കേരളത്തിൽ നിന്ന് ഇതിൽകെ.പി.സി.സി അംഗവും അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററുമായ അഡ്വ. അനിൽ ബോസ് മാത്രമാണുള്ളത്. കേരളത്തിൽ നിന്ന് യാത്രയിലുണ്ടെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിലും, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കേരളത്തിലുമാണ് വോട്ടു ചെയ്യുന്നത്.
46ൽ രാഹുൽ അടക്കം 15 പേർ ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികളാണ്. കൂടുതൽ പ്രതിനിധികളുള്ളതും ഇവിടെ നിന്നാണ്. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ്, യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ്, വക്താവ് പവൻ ഖേര തുടങ്ങിയവരും ഭാരത് ജോഡോ യാത്രാ ക്യാമ്പിൽ വോട്ടു ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |