തിരുവനന്തപുരം: നാസി ഭരണകൂടത്തിന് ആയുധങ്ങളും പണവും നൽകി സഹായിച്ച ഫ്രെഡറിക് ഫ്ലിക്കിന്റെ കൊച്ചുമകനും ശതകോടീശ്വരനുമായ വിവാദ ജർമ്മൻ-സ്വിസ് വ്യവസായി ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് ( 78 ) ആയുർവേദ ചികിത്സയ്ക്ക്
ചാർട്ടർ ചെയ്ത വിമാനത്തിൽ ഇന്നലെ കേരളത്തിൽ എത്തി. ചികിത്സ കഴിയുന്നതുവരെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരും. വിസ്‌ത ജെറ്റ് കോടീശ്വരന്മാരുടെ എയർ ടാക്‌സിയാണ്. 8200 കോടി രൂപ മൂല്യമുള്ള കലാസൃഷ്‌ടികളുടെ വൻ ശേഖരത്തിന്റെ ഉടമയുമാണ് ഫ്ലിക്ക്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 7.30ന് പറന്നിറങ്ങിയ വിസ്‌ത ജെറ്റിന്റെ വി.ജെ.ടി 199 ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനത്തിലാണ് ഭാര്യയോടൊപ്പം അദ്ദേഹം എത്തിയത്. വിമാനത്താവളത്തിൽ നിന്ന് കൊല്ലം പരവൂരുള്ള ആയുർവേദ ചികിത്സാ കേന്ദ്രമായ രസായന കളരിയിലേക്കാണ് ഫ്ലിക്ക് പോയത്. വ്യാഴാഴ്‌ച രാത്രി ജനീവയിൽ നിന്നാണ് വിസ്‌ത ജെറ്റ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇങ്ങനെയൊരു വ്യവസായി വരുന്നതായി പൊലീസിന് വിവരമൊന്നും ഇല്ലായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഫ്രെഡറിക് ക്രിസ്‌ത്യൻ ഫ്ലിക്കാണെന്ന് തിരിച്ചറിഞ്ഞത്. ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും അമ്പരന്നത്.
ജർമ്മനിയിലെ പരമ്പരാഗത വ്യവസായ കുടുംബത്തിന്റെ അവകാശികളിൽ ഒരാളായ ഫ്ലിക്ക് അമൂല്യമായ കലാവസ്‌തുക്കളുടെ സമ്പാദകനും കലാസ്വാദകനുമാണ്. 2004ൽ 30 കോടി ഡോളർ (2500കോടി രൂപ) വിലമതിക്കുന്ന കലാസൃഷ്‌ടികൾ ബെർലിനിലെ പ്രശസ്‌തമായ ഹാംബർഗർ ബനോഫ് മ്യൂസിയത്തിന് ഫ്ലിക്ക് വായ്‌പയായി നൽകിയത് വിവാദമായിരുന്നു.
നിയമ ബിരുദധാരിയായ ഫ്ലിക്ക് പഠനശേഷമാണ് കുടുംബത്തിന്റെ വ്യവസായ സംരംഭങ്ങൾ നോക്കി നടത്താൻ തുടങ്ങിയത്. ഫ്ലിക്കിന്റെ സ്വകാര്യ ശേഖരമായ ‘ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് കളക്‌ഷൻ’ 150 കലാകാരന്മാരുടെ 2500 സൃഷ്‌ടികളുടെ ശേഖരമാണ്. മോഡേൺ ആർട്ട് സൃഷ്ടികളാണ് മിക്കതും. ഈ സ്വകാര്യ സമ്പാദ്യത്തിന്റെ മൂല്യം100 കോടി ഡോളറെങ്കിലും (8200 കോടി രൂപ) വരുമെന്നാണ് ഏകദേശ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |