ബീജിംഗ്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം ദേശീയ കോൺഗ്രസ് നാളെ ആരംഭിക്കാനിരിക്കെ പ്രസിഡന്റ് ഷീ ജിൻപിംഗിനെ വിമർശിക്കുന്നവർക്ക് മേൽ നിരീക്ഷണം കർശനമാക്കി ചൈനീസ് ഭരണകൂടം. സെപ്തംബർ പകുതി മുതൽ സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന ആക്ടിവിസ്റ്റുകൾ അടക്കമുള്ളവരെ തടവിലാക്കുകയോ വീട്ടുതടങ്കലിലാക്കുകയോ ചെയ്യുന്നതായും നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും ഭീഷണിപ്പെടുത്തുകയോ നിരീക്ഷിക്കുകയോ ചെയ്യുകയാണെന്നുമാണ് മാദ്ധ്യമ റിപ്പോർട്ട്.
അതേസമയം, കഴിഞ്ഞ ദിവസം ബീജിംഗിൽ ഹെയ്ഡിയാൻ ജില്ലയിലെ സിറ്റോംഗ് പാലത്തിൽ ഷീയ്ക്കെതിരെ ബാനറുകൾ പ്രത്യക്ഷപ്പെട്ടതും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഷീയെ 'ഏകാധിപതിയായ രാജ്യദ്രോഹി" എന്നടക്കം രൂക്ഷമായി വിമർശിക്കുന്ന ബാനറുകളിൽ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം സർക്കാരിന്റെ കൊവിഡ് നയത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ അധികൃതർ ബാനറുകൾ നീക്കം ചെയ്തിരുന്നു.
ബാനർ സ്ഥാപിച്ചെന്ന് കരുതുന്ന മഞ്ഞ ഹാർഡ് ഹാറ്റും ( കെട്ടിടനിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന ഹെൽമെറ്റ് ) ഓറഞ്ച് വസ്ത്രങ്ങളും ധരിച്ച ഒരാളുടെ ചിത്രം പ്രചരിച്ചിരുന്നു. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ഇയാളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇയാൾ ആരെന്നറിയാൻ ചൈനീസ് പൗരന്മാർ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
ഇതോടെ, ബാനർ സംബന്ധിച്ച സോഷ്യൽ മീഡിയ ചിത്രങ്ങളും വീഡിയോയും അധികൃതർ സെൻസർ ചെയ്തു. ' ബീജിംഗ് " അടക്കം പ്രതിഷേധവുമായി ബന്ധപ്പെട്ട കീവേർഡുകൾ പോലും സോഷ്യൽ മീഡിയയിൽ തിരയുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് സൂചന. ബാനർ സ്ഥാപിച്ച ഒരാളെ അറസ്റ്റ് ചെയ്തെന്ന് വിവരമുണ്ട്.
കർശന സുരക്ഷ
ബീജിംഗ് ഉൾപ്പെടെയുള്ള പ്രധാനനഗരങ്ങൾ അതീവ സുരക്ഷാ വലയത്തിലാണ്. അസ്വഭാവികമായി എന്ത് കണ്ടാലും റിപ്പോർട്ട് ചെയ്യാൻ ബീജിംഗിൽ വോളന്റിയർമാരെ വിന്യസിച്ചു. സബ്‌വേ യാത്രികരുടെ പാഴ്സലുകൾ അധിക പരിശോധനകൾക്ക് വിധേയമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |