ലണ്ടൻ: ബ്രിട്ടണിൽ ധനമന്ത്രി ക്വാസി ക്വാർടെംഗിനെ പ്രധാനമന്ത്രി ലിസ് ട്രസ് പുറത്താക്കി. തെരേസ മേ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ജെറമി ഹണ്ടാണ് പുതിയ ധനമന്ത്രി. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ബിസിനസ് സെക്രട്ടറിയായിരുന്ന ക്വാർടെംഗ് ധനമന്ത്രിയായി അധികാരമേറ്റിട്ട് 38 ദിവസമേ ആയിരുന്നുള്ളു. 1970ന് ശേഷം കുറഞ്ഞകാലയളവിൽ മന്ത്രിയായ വ്യക്തിയാണ് ക്വാർടെംഗ്. ബ്രിട്ടണിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ധനമന്ത്രിയാണ് ഘാന വംശജനായ ക്വാസി ക്വാർടെംഗ്.
വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്താണ് ക്വാർടെംഗിനെ പുറത്താക്കാൻ തീരുമാനിച്ചത്. സെപ്തംബർ അവസാനം ക്വാർടെംഗ് പ്രഖ്യാപിച്ച മിനി ബഡ്ജറ്റിന് പിന്നാലെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും വെല്ലുവിളിയായി.
വിലക്കയറ്റം രൂക്ഷമായതോടെ അനുകൂലികളിൽ പലരും ലിസ് ട്രസിനെതിരെയും തിരിഞ്ഞു. ട്രസ് മന്ത്രിസഭയുടെ ജനപ്രീതി വൻതോതിൽ കുറഞ്ഞെന്നാണ് സർവേ ഫലങ്ങൾ. ലീഡർ ഒഫ് കോമൺസായ പെന്നി മോർഡന്റിനെയോ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനാകിനെയോ പ്രധാനമന്ത്രിയാക്കണമെന്ന് പോലും ലിസിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളിൽ തന്നെ ആവശ്യം ഉയർന്നെന്നാണ് റിപ്പോർട്ട്. അതേ സമയം, ക്വാർടെംഗിനിന് ശേഷം ധനമന്ത്രാലയത്തിലെ ഉന്നത സ്ഥാനം വഹിച്ചിരുന്ന ട്രഷറി ചീഫ് സെക്രട്ടറി ക്രിസ് ഫിലിപ്പിനെയും ലിസ് ട്രസ് പുറത്താക്കി. എഡ്വേഡ് ആർഗർ പകരം നിയമിതനായി. ക്വാർടെംഗിനെ പുറത്താക്കിയത് കൊണ്ട് മാത്രം പ്രതിസന്ധികൾ അവസാനിക്കില്ലെന്നും വരും ദിവസങ്ങളിൽ ലിസ് ട്രസ് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നുമാണ് വിലയിരുത്തൽ.
നാല് മാസം, നാല് ധനമന്ത്രിമാർ
നാല് മാസത്തിനിടെ നിയമിതനാകുന്ന നാലാമത്തെ ധനമന്ത്രിയാണ് ജെറമി ഹണ്ട്. ഋഷി സുനാക് ജൂലായിൽ രാജിവച്ചതിന് ശേഷം രണ്ട് മാസം നദീം സഹാവിയാണ് ധനവകുപ്പ് മന്ത്രിയായിരുന്നത്. സെപ്തംബർ 6ന് ലിസ് ട്രസ് പ്രധാനമന്ത്രിയായതോടെ ഇദ്ദേഹത്തെ ഡചി ഒഫ് ലാൻകാസ്റ്റർ ചാൻസലറായി നിയമിക്കുകയും ക്വാർടെംഗിനെ ധനമന്ത്രിയാക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |