കോട്ടയം . പൊലീസ്,എക്‌സൈസ് പരിശോധന തകൃതിയായി നടക്കുന്നെന്ന് മേനി പറയുമ്പോഴും ജില്ലയിലേക്ക് ലഹരിമരുന്നിന്റെ ഒഴുക്കിന് കുറവില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും, ജില്ലകളിൽ നിന്നും കാരിയേഴ്‌സ് വഴി ദിനം പ്രതി കിലോക്കണക്കിന് കഞ്ചാവാണ് മുണ്ടക്കയം വഴി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കെത്തിക്കുന്നത്. പ്രധാനമായും ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കൂടുതലായി എത്തുന്നതെന്നാണ് സൂചന. യുവാക്കളെ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്. കേരള, തമിഴ്‌നാട്, കർണാടക അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെയാണ് ഇവിടങ്ങളിൽ നിന്നുള്ളള്ള കഞ്ചാവിന്റെ വരവ് കുറഞ്ഞത്. പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലുമാണ് കഞ്ചാവ് കടത്ത്. ഇപ്പോഴും ഡിമാൻഡ് തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവിനാണ്. ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് ട്രെയിൻ മാർഗമാണ് എത്തിക്കുന്നത്. ഇതിന് പുറമെയാണ് എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുകളും ജില്ലയിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ വൻകഞ്ചാവ് വേട്ടയാണ് നടന്നത്. പിടിയിലായത് കുപ്രസിദ്ധ ഗുണ്ടകളാണ്.
കണക്ക് ഞെട്ടിപ്പിക്കുന്നത്.
120 കിലോഗ്രാമിന് ഇടയിൽ ലഹരിവസ്തുക്കൾ കൈവശംവച്ചതിന് 89 കേസുകളിലായി 131 പേരാണ് ആഗസ്റ്റ് വരെ അറസ്റ്റിലായത്. 2021 ൽ 20 കിലോഗ്രാമിന് മുകളിൽ ലഹരിവസ്തുക്കൾ കൈവശം വച്ചതിന് ഒരു കേസ് രജിസ്റ്റർ ചെയ്യുകയും 2 പേർ അറസ്റ്റിലാകുകയും ചെയ്തു. 1 മുതൽ 20 കിലോഗ്രാമിന് ഇടയിൽ ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 56 കേസ് രജിസ്റ്റർ ചെയ്യുകയും 86 പേർ അറസ്റ്റിലാകുകയും ചെയ്തു.
ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം കുറഞ്ഞു.
ജി എസ് ടി വന്നതോടെ ചെക്ക് പോസ്റ്റുകളിൽ നീരീക്ഷണം കുറഞ്ഞതും ലഹരി മാഫിയാ സംഘങ്ങൾക്ക് തുണയായിട്ടുണ്ട്. ബ്രൗൺഷുഗർ, എൽ എസ് ഡി, തുടങ്ങിയ ലഹരി വസ്തുക്കളും ചെക്ക് പോസ്റ്റുകൾ വഴി യഥേഷ്ടം കടത്തുന്നുണ്ട്. ചരക്ക് വാഹനങ്ങളിൽ സാധനങ്ങൾക്കിടയിലും വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ച് അതിനുള്ളിൽ ഒളിപ്പിച്ചുമാണ് കടത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |