തിരുവനന്തപുരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു കോടിയിലധികം താളിയോലകളുടെ ശേഖരവുമായി പുരാരേഖാവകുപ്പിനുകീഴിൽ രൂപീകൃതമാകുന്ന ഇന്റർനാഷണൽ ആർക്കൈവ്‌സ് ആൻഡ് ഹെറിറ്റേജ് സെന്റർ ചിങ്ങത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് പുരാരേഖ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന തരത്തിൽ വർക്കിംഗ് കലണ്ടറടക്കം തയ്യാറാക്കിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ഒരേക്കറിലാണ് ആറുകോടി രൂപ ചെലവിട്ട് കെട്ടിടം ഒരുങ്ങുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നിർദ്ദേശപ്രകാരം എല്ലാ മാസവും അവലോകനയോഗം ചേരാൻ തീരുമാനമായി. സർവകലാശാലയുടെയും പുരാരേഖ വകുപ്പിന്റെയും സർക്കാരിന്റെയും പ്രതിനിധികൾ അടങ്ങിയ സമിതിക്കാണ് സെന്ററിന്റെ മേൽനോട്ടച്ചുമതല. അന്തർദേശീയതലത്തിൽ പുരാരേഖകളുടെ പഠന-ഗവേഷണങ്ങൾ ഇവിടെ നടക്കും. കെട്ടിടനിർമാണം പുരോഗമിക്കുന്ന മുറയ്‌ക്ക് മറ്റ് സജ്ജീകരണങ്ങൾക്കായി കൂടുതൽ തുക അനുവദിക്കാനാണ് സർക്കാർ തീരുമാനം. സർക്കാരിന്റെ മ്യൂസിയങ്ങളുടെ നിർമ്മാണ ചുമതലയുള്ള നോഡൽ ഏജൻസിയായ കേരള മ്യൂസിയമാണ് പദ്ധതി നിർവഹണം നടത്തുന്നത്.
ഒരുങ്ങുന്നത് അമൂല്യശേഖരം
പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരം ഇവിടെയുണ്ടാകും. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങൾ അടങ്ങിയ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകൾ എന്നിവയും ഉൾപ്പെടുത്തും. വട്ടെഴുത്ത്,കോലെഴുത്ത്,മലയാൺമ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം പ്രദർശിപ്പിക്കും. ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വായിക്കാം. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള രേഖകൾ ഡിജിറ്റലൈസ് ചെയ്‌ത് സൂക്ഷിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ ഹെറിറ്റേജ് സെന്ററിന് ആധുനിക മുഖം കൈവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |