കോഴിക്കോട്: ഖത്തറിൽ അടുത്തമാസം തുടങ്ങുന്ന ഫിഫ വേൾഡ് കപ്പിന് ആവേശം പകരാൻ കോഴിക്കോടുനിന്നൊരു സമ്മാനം,ലോകത്തെ ഏറ്റവും വലിയ ബൂട്ട്.
രാജ്യത്തെ പ്രമുഖ ബിരിയാണി അരി നിർമ്മാതാക്കളും ജീരകശാല അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഐമാക്‌സ് ഗോൾഡ് റൈസ് ഇൻഡസ്ട്രീസാണ് 17 അടി നീളവും ആറടി ഉയരവും 450 കിലോ ഭാരവുമുള്ള ബൂട്ട് നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം.ദിലീപിന്റെ മേൽനോട്ടത്തിൽ ലെതർ, ഫൈബർ, റക്സിൻ, ഫോം ഷീറ്റ് , അക്രലിക് ഷീറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബൂട്ട് ഖത്തറിൽ പ്രദർശിപ്പിക്കുന്നതിന് കോഴിക്കോടു നിന്ന് നാളെ കപ്പലിൽ പുറപ്പെടും. ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും.
പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഖത്തറിൽ ബൂട്ട് സ്വീകരിക്കും. ഇന്ന് വൈകിട്ട് 5 മുതൽ 9 വരെ കോഴിക്കോട് ബീച്ചിൽ ബൂട്ട് പ്രദർശിപ്പിക്കും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും മുൻ ഫുട്ബാളർ ആസിഫ് സഹീറും ചേർന്ന് പ്രദർശനോദ്ഘാടനം നിർവഹിക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഫോക്കസ് ഇന്റർനാഷണൽ ഇവന്റ്‌സ് ഡയറക്ടർ അസ്‌കർ റഹ്മാന് ബൂട്ട് കൈമാറും.
വാർത്താ സമ്മേളനത്തിൽ ഐമാക്‌സ് ഗോൾഡ് ചെയർമാൻ സി.പി.അബ്ദുൽ വാരിഷ്, സി.ഇ.ഒ അബ്ദുൽ ബാസിത്, ഇവന്റ് കോ ഓർഡിനേറ്റർ മജീദ് പുളിക്കൽ, മാർക്കറ്റിംഗ് ഡയറക്ടർ ഷമീർ സുറുമ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |