ചെന്നൈ: തമിഴ്നാട്ടിൽ പ്രണയപ്പകയിൽ കോളേജ് വിദ്യാർത്ഥിനി സത്യയെ (20) തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളി സതീഷ് (31) നടത്തിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത് ക്രൂരമായ കൊലപാതകം മാസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്തിരുന്നുവെന്നാണ്. തന്നിൽ നിന്ന് പിൻവലിയുന്നുവെന്ന് മനസ്സിലാക്കിയതോടെ സത്യയെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് ഇയാൾ ശപഥമെടുത്തിരുന്നതായി മൊഴിയിൽ പറയുന്നു. ആ കാരണത്താൽ കൊലപാതകത്തെ വളരെ നിസ്സാരമായാണ് കഠിനഹൃദയനായ യുവാവ് കാണുന്നതെന്നു ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ബി.കോം വിദ്യാർത്ഥിയായിരുന്ന സത്യ താംബരം റയിൽവേ സ്റ്റേഷനിൽ സഹപാഠികളോടാെപ്പം നിൽക്കുമ്പോഴായിരുന്നു വ്യാഴാഴ്ച സതീഷ് വീണ്ടും പ്രണയാഭ്യർത്ഥന നടത്തിയത്. വാക്കുതർക്കത്തിനിടെ സ്റ്റേഷനിലേക്ക് പാഞ്ഞുവന്ന ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടൻ അവിടെ നിന്ന് രക്ഷപ്പെട്ട സതീഷിനെ പ്രത്യേക അന്വേഷണ സംഘമാണ് പിറ്റേന്ന് പിടികൂടിയത്.
രണ്ടു വർഷമായി സത്യയ്ക്ക് സതീഷിനെ അറിയാം. ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയതായി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ യുവതിയുടെ രക്ഷിതാക്കൾ മാസങ്ങൾക്കു മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളായതിനാൽ പൊലീസ് സതീഷിനെ വിളിപ്പിച്ചു താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സതീഷിന്റെ പിതാവ് ദയാലൻ ആഡംബാക്കം സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ ആയിരുന്നു. അതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ അമ്മ രാമലക്ഷ്മി. രാമലക്ഷ്മിയുടെ രണ്ടു സഹോദരിമാരും സഹോദരനും പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവരുടെ കുടുംബങ്ങൾ താമസിച്ചിരുന്നതും ഒരേ പ്രദേശത്താണ്. മമ്പലം, സെന്റ് തോമസ് മൗണ്ട് സ്റ്റേഷനുകളിലാണ് രണ്ടു വട്ടം പരാതി നൽകിയത്. ഒരു വർഷത്തോളമായി സത്യയെ പിന്തുടർന്ന് സതീഷ് ശല്യം ചെയ്യുകയായിരുന്നുവെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. സത്യ പോകുന്ന ഇടങ്ങളിലെല്ലാം സ്ഥിരമായി സതീഷ് പിന്തുടർന്നിരുന്നു. സത്യയെ ശല്യം ചെയ്യില്ലെന്ന് സതീഷിൽനിന്ന് പൊലീസ് എഴുതി വാങ്ങിച്ചു. പിന്നീട്, കോളേജിൽ നിന്ന് താംബരം റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന സത്യയെ യുവാവ് രണ്ടു മാസത്തോളം നിരീക്ഷിച്ചശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും പ്രണയാഭ്യർത്ഥനയുമായി സമീപിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. അന്വേഷണം സി.ബി.സി.ഐ.ഡിക്കു കൈമാറി.
അതേസമയം, സത്യയുടെ പിതാവ് മാണിക്യത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചില തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആത്മഹത്യയാണെന്ന സംശയമാണ് ഉയർന്നിട്ടുള്ളത്. മകൾ മരിച്ച ദിവസം അമിതമായി മദ്യപിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും ഹൃദയസ്തംഭനം മൂലം മരിക്കുകയുമായിരുന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, മാണിക്യം മദ്യത്തോടൊപ്പം വിഷാംശമുള്ള ചില രാസ വസ്തുക്കൾ കഴിച്ചതായാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |