മട്ടാഞ്ചേരി: കൊച്ചിയിലെ ലഹരി മരുന്ന് വില്പന ശൃംഖലയ്ക്ക് നേതൃത്വം നൽകുന്ന വാത്തുരുത്തി സ്വദേശി വിനു ആന്റണി(36) യെ മട്ടാഞ്ചേരി അസി. കമ്മിഷണർ വി.ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ പല ജില്ലകളിലും ആന്ധ്രാ പ്രദേശിലും ലഹരി മരുന്ന് ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയാണിയാൾ. നാളുകളായി പൊലീസിനെ വെട്ടിച്ച് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിലെ ലഹരി മരുന്ന് ഇടപാടുകൾ നിയന്ത്രിച്ച് വരികയായിരുന്നു. കേരളത്തിലെ ഏജന്റുമാരിൽ നിന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി ഓർഡർ സ്വീകരിച്ച് പണം ഡിജിറ്റൽ പേയ്മെന്റ് മുഖേന കൈപ്പറ്റി ലഹരി എത്തിച്ചു നൽകുകയാണ് രീതി. ഇത്തരത്തിൽ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. ഇയാളെ പിടികൂടുമ്പോൾ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത മിസിംഗ് കേസിലെ 24 കാരിയും കൂടെയുണ്ടായിരുന്നു. യുവതി മൂന്ന് മാസം ഗർഭിണിയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ തൃപ്പൂണിത്തുറ പൊലീസിന് കൈമാറി. വിനുവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |