തിരുവനന്തപുരം: വാട്ടർ അതോറിട്ടിയെ നഷ്‌ടക്കയത്തിൽ മുക്കി സർക്കാർ വകുപ്പുകൾ മാത്രം കുടിശികയായി നൽകേണ്ടത് 350 കോടി. ഗാർഹിക ഉപഭോക്താക്കളുടെ കുടിശിക 216 കോടിയാണ്. സ്ഥാപിതമായതു മുതൽ ഇതുവരെ 4000 കോടിയാണ് വാട്ടർ അതോറിറ്റിയുടെ നഷ്‌ടം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളിലെ കുടിശിക ലക്ഷങ്ങൾ വരും. ക്ളിഫ് ഹൗസിലെയും മൻമോഹൻ ബംഗ്ളാവിലെയും കുടിശിക ചേർത്ത് 39 ലക്ഷം അടയ്ക്കാൻ വാട്ടർ അതോറിട്ടി നോട്ടീസ് നൽകിയതിനെ തുടർന്ന് ധനവകുപ്പ് തുക അനുവദിച്ചു. മറ്റ് മന്ത്രിമാരുടെ വസതികളിലെ കുടിശിക കണക്കാക്കി വരുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളുടെ പരിപാലനം ടൂറിസം വകുപ്പിനാണ്. അവരാണ് വെള്ളക്കരവും വൈദ്യുതിചാർജും അടയ്ക്കേണ്ടത്. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല.
ഇതടക്കം ജൂലായ് വരെ പിരിഞ്ഞുകിട്ടേണ്ടത് 1878 കോടിയാണ്. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ചേർന്ന് 1287 കോടിയാണ് നൽകാനുള്ളത്. തദ്ദേശ വകുപ്പ് മാത്രം 964.84 കോടി നൽകാനുണ്ട്. 1990 മുതൽ കുടിശിക അടയ്‌ക്കാത്ത സർക്കാർ സ്ഥാപനങ്ങളുമുണ്ട്.
കുടിശിക അടയ്ക്കാത്ത സാധാരണക്കാരുടെ കുടിവെള്ളം വിഛേദിക്കുന്ന വാട്ടർ അതോറിട്ടി സർക്കാർ വകുപ്പുകളുടെ കുടിശിക പിരിക്കാൻ ശുഷ്‌കാന്തി കാട്ടുന്നില്ല. സർക്കാർ സ്ഥാപനങ്ങളായതിനാൽ കുടിശിക അടച്ചില്ലെങ്കിലും കുടിവെള്ളം മുട്ടിക്കില്ലെന്ന ധൈര്യമാണ്. നോട്ടീസ് അയച്ചാൽ ഈ സ്ഥാപനങ്ങൾ മറുപടി നൽകില്ല. സർക്കാർ കാര്യമല്ലേ മുറ പോലെ നടക്കും എന്ന മട്ടാണ്. ഇതോടെ തുടർനടപടിയും കടലാസിലൊതുങ്ങും.
സർക്കാരിന്റെ പദ്ധതിയിതര ഗ്രാന്റാണ് വാട്ടർ അതോറിറ്റിക്ക് ഒരു പരിധിവരെ സഹായം. വർദ്ധിച്ചുവരുന്ന ശമ്പളം, പെൻഷൻ, അറ്റകുറ്റപ്പണി ചെലവ്, വൈദ്യുതിച്ചെലവ്, വായ്‌പാതിരിച്ചടവ് (പലിശയടക്കം) എന്നിവയ്‌ക്ക് അനുസൃതമായി വെള്ളക്കരം വർദ്ധിക്കുന്നില്ല.
വാട്ടർ അതോറിറ്റിയിൽ
സ്ഥിരം ജീവനക്കാർ 7500
അത്രതന്നെ ദിവസവേതനക്കാർ
സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തിന് മാസം 32. 50 കോടി
പദ്ധതിയിതര ചെലവിലെ 26 കോടി കൂടി ഉപയോഗിച്ചാണ് ശമ്പളം നൽകുന്നത്.
കുടിവെള്ള കുടിശിക (കോടിയിൽ)
ഗാർഹികം: 216.50
ഗാർഹികേതരം - 611.04
വ്യാവസായികം - 7.08
സ്‌പെഷ്യൽ: 10.07
മറ്റുള്ളവ: 68.92
തദ്ദേശ വകുപ്പ്: 964.84
പ്രധാന കുടിശികക്കാർ (തുക കോടിയിൽ)
ആരോഗ്യം : 164.41
ടൂറിസം: 40.17
പൊതുമരാമത്ത്: 38.74
വിദ്യാഭ്യാസം : 37.23
കെ.എസ്.ഇ.ബി: 35.88
പൊലീസ്: 13.73
മുനിസിപ്പാലിറ്റി : 11.47
വനം: 10.46
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |