പത്തനംതിട്ട : നരബലി കേസിലെ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് ഇന്നലെ രാവിലെ എട്ടു മുതൽ വൻ ജനാവലിയാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ദൂര സ്ഥലങ്ങളിൽ നിന്നുവരെ എത്തിയവർ ഭക്ഷണംപോലും കഴിക്കാതെ തെളിവെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്തുനിന്നു.
ഒൻപതരയോടെ ആറൻമുള പൊലീസെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പത്തരയോടെ പ്രധാന റോഡിൽവച്ച് വാഹനങ്ങൾ തടഞ്ഞു. ഇതോടെ രണ്ട് കിലോമീറ്ററോളം നടന്നാണ് ആളുകൾ എത്തിയത്. പിന്നീട് സംഭവ സ്ഥലത്തിന് സമീപമുള്ള ഇടറോഡുകൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കുകയും ജനങ്ങളെ നിയന്ത്രിക്കുന്നതിന് വിവിധ ഭാഗങ്ങളിൽ വടം കെട്ടുകയും ചെയ്തു. ഉച്ചയോടെ എ.ആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസെത്തി. 1.45 ഓടെയാണ് പ്രതികളുമായുള്ള വാഹനവ്യൂഹം എത്തിയത്. കൊച്ചിയിൽ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു. ഓരോ വാഹനങ്ങളിലായാണ് ഭഗവൽസിംഗിനെയും റാഫിയെയും ലൈലയെയും എത്തിച്ചത്. പ്രതികൾക്കെതിരെ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടിവീണു. ലൈലയെ നോക്കി 'ഇറങ്ങി വാടീ ' എന്ന് ആക്രോശിച്ചും 'ഇവരെ ഞങ്ങൾക്ക് വിട്ടുതാ' എന്ന് പൊലീസിനോട് കയർത്തും ജനക്കൂട്ടം പ്രതിഷേധിച്ചതോടെപൊലീസ് രണ്ടു തവണ ലാത്തിവീശി. നിലത്തുവീണ് ചിലർക്ക് പരിക്കേറ്റു. പിന്നീട് തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന് മുന്നിലൂടെ പ്രതികളെ വീട്ടിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |