കുവൈറ്ര് : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് ഉൾപ്പെടെ വാങ്ങിയത്
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും അഴിമതിയില്ലെന്നും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
അഴിമതി നടന്നുവെന്ന് കാണിച്ച് ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് ഉത്തരവായ പശ്ചാത്തലത്തിലാണ് വിശദീകരണം. കുവൈറ്റിൽ കല സംഘടിപ്പിച്ച മാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
''കെ.എം.സി.എല്ലിന്റെ പ്രവർത്തകർ പി.പി.ഇ കിറ്റ് തീരാൻ പോവുകയാണെന്നും വാങ്ങിയില്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ജീവൻ അപകടത്തിലാകുമെന്നും പറഞ്ഞു. ഞാൻ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചു. എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കാൻ മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കണമെന്നും നിർദേശിച്ചു. മാർക്കറ്റിൽ വില വർദ്ധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പി.പി.ഇ കിറ്റിന് 1500 രൂപയായി. ഞാൻ മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോദിച്ചു. പൈസയൊന്നും നോക്കേണ്ടെന്നു പറഞ്ഞു. ആളുകളുടെ ജീവനാണ് വലുതെന്ന എന്ന വിശ്വാസത്തിൽ 50,000 പി.പി.ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. 15,000 പി.പി.ഇ കിറ്റ് വാങ്ങിയപ്പോഴേക്കും വില കുറയാൻ തുടങ്ങി. തുടർന്ന് 35,000 പി.പി.ഇ കിറ്റിന്റെ ഓർഡർ റദ്ദാക്കി. പിന്നീട് മാർക്കറ്റിൽ വരുന്ന വിലയ്ക്ക് വാങ്ങുകയായിരുന്നു''– ശൈലജ വ്യക്തമാക്കി.
അടിയന്തര സാഹചര്യത്തിലാണ് ആദ്യഘട്ടത്തിൽ പർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കലിനായിരുന്നു പരിഗണന നൽകിയിരുന്നത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ പറഞ്ഞു.
വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന വീണ എസ്.നായർ നൽകിയ പരാതിയിൽ
വെള്ളിയാഴ്ചയാണ് ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് ഉത്തരവായത്. നേരിട്ടോ വക്കീൽ മുഖാന്തരമോ ഡിസംബർ 8നു ഹാജരാകണമെന്നാണ് നിർദേശം.
അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയാണു പരാതി. ഐ.എ.എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കു നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായശേഷമാണ് കേസ് ഫയലിൽ സ്വീകരിച്ചത്.
ലോകായുക്തയെ വിമർശിച്ച് കെ.ടി.ജലീൽ
തിരുവനന്തപുരം: ലോകായുക്തയെ വിമർശിച്ച് കെ.ടി.ജലീലിൽ വീണ്ടും രംഗത്ത്.കെ.കെ.ശൈലജയ്ക്ക് എതിരായ ലോകയുക്ത നടപടിയെ പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റ്.ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല,പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തയ്ക്കറിയാമെന്നും കോയാ,നമുക്കിതൊക്കെ തിരിയുമെന്നും ജലീൽ വിമർശിക്കുന്നു.കൊവിഡ് പർച്ചേസിൽ അഴിമതി ആരോപിച്ചുള്ള ഹർജയിൽ കെ.കെ.ശൈലജയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കാൻ കഴിഞ്ഞ ദിവസമാണ് ലോകായുക്ത ഉത്തരവിട്ടത്.ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്നു ഒന്നാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.ടി.ജലീൽ രാജിവച്ചിരുന്നു.സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ.ടി.ജലീൽ ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും,മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്.തുടർന്ന് പലതവണ ലോകായുക്തയെ വിമർശിച്ച് ജലീൽ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |