തിരുവനന്തപുരം: മാനഭംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ മുൻകൂർ ജാമ്യംതേടി നൽകിയ ഹർജി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പ്രസൂൻ മോഹൻ 20ന് വിധി പറയാൻ മാറ്റിയെങ്കിലും അറസ്റ്റ് വിലക്കിയില്ല. ഇങ്ങനെയൊരു ആവശ്യം എൽദോസ് ഹർജിയിൽ ഉന്നയിച്ചതുമില്ല.
കൂടുതൽ പ്രതികളുണ്ടെന്നും മുൻകൂർജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നും സർക്കാർ നിലപാടെടുത്തു.
പരാതിക്കാരിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. സ്വഭാവം മോശമാണെങ്കിൽ പീഡിപ്പിക്കാമോയെന്ന് ജില്ലാ ഗവൺമെന്റ് പ്ലീഡർ വെമ്പായം എ.എ. ഹക്കീം എതിർവാദം ഉയർത്തി. യുവതി നിരവധി പേർക്കെതിരേ പരാതി നൽകിയെന്നതടക്കമുള്ള കാര്യങ്ങൾ വിചാരണയിൽ തീരുമാനിക്കേണ്ടതാണെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസ് പിൻവലിക്കാൻ പ്രതിയും കൂട്ടരും അഭിഭാഷകന്റെ ഓഫീസിൽ വച്ച് പരാതിക്കാരിയെ മർദ്ദിച്ചെന്നും കോവളത്തെ സൂയിസൈഡ് പോയിന്റിൽ കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കേസ് ഡയറിയിലുണ്ടെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് പീഡനം അടക്കമുള്ള പരാതികൾ യുവതി ഉന്നയിച്ചതെന്നും ഇക്കാര്യങ്ങൾ യുവതി നൽകിയ രഹസ്യമൊഴിയിലുണ്ടെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |