ആശുപത്രികളിൽ പ്രത്യേക ശബരിമല വാർഡ് തുറക്കും
തിരുവനന്തപുരം: കൊവിഡിന് ശേഷം വരുന്ന മണ്ഡലകാലത്ത് കൂടുതൽ മുന്നൊരുക്കങ്ങളുമായി ആരോഗ്യവകുപ്പ്. കൊവിഡാനന്തരം ഹൃദയ, ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചതായാണ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ മലകയറുമ്പോൾ ഭക്തർക്ക് പ്രത്യേക കരുതൽ നൽകുന്നതിനായി സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ജീവനക്കാർക്ക് ആവശ്യമെങ്കിൽ ജീവൻരക്ഷാ പരിശീലനം നൽകാനും ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗത്തിൽ തീരുമാനിച്ചു.പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ചികിത്സാ സൗകര്യങ്ങളൊരുക്കും. കോന്നി മെഡി. കോളേജ്, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ശബരിമല വാർഡ് തുടങ്ങും. എരുമേലിയിൽ കാർഡിയാക് ഐ.സി.യു സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. പമ്പ മുതൽ സന്നിധാനം വരെ അഞ്ചിടങ്ങളിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ സ്ഥാപിക്കും. ഓട്ടോമാറ്റഡ് എക്‌സ്റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിലുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി എന്നീ സ്ഥലങ്ങളിൽ വിദഗ്ദ്ധ സംവിധാനങ്ങളോടെയുള്ള ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് അടിയന്തര ഓപ്പറേഷൻ തിയേറ്ററും പ്രവർത്തിക്കും.
മറ്റ് ഒരുക്കങ്ങൾ
കാളകെട്ടിയിൽ 24മണിക്കൂർ മെഡിക്കൽ ടീം
എരുമേലിയിൽ മൊബൈൽ ടീം
പമ്പയിലും സന്നിധാനത്തും താത്കാലിക ഭക്ഷ്യസുരക്ഷാ ലാബുകൾ
ആയുഷ് വിഭാഗവും തീർത്ഥാടകർക്ക് സേവനം ഉറപ്പാക്കും.
തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് കൊതുക് നിവാരണത്തിന് വെക്ടർ കൺട്രോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |